തെഹ്റാൻ: പലസ്തീൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയ്യ താമസിക്കുന്ന താമസിക്കുന്ന വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ.
മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സും അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. സംഭവത്തിൽ, ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2023 ഒക്ടോബർ 7ന്, ഇസ്രേയലിൽ ഹമാസ് നടത്തിയ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ഇസ്മായിൽ ഹനിയെ വധിക്കുമെന്ന് ആക്രമണത്തിനു പിന്നാലെ ഇസ്രേയൽ പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.