കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസിന് അനുകൂലമായി സുപ്രീംകോടതിയിൽനിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സീറോ മലബാർ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട്.
ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000ത്തോളം അധ്യാപകർക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെടുത്ത ഈ സുപ്രധാനമായ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയം കോടതി വീണ്ടും പരിഗണിക്കുമ്പോൾ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന ആശ്വാസകരമാണ്.
ഭിന്നശേഷി സംവരണ വിഷയത്തിന്റെ പേരിൽ മറ്റ് അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാത്തതിലെ വലിയ പ്രതിസന്ധി കത്തോലിക്കാ സഭയും സമുദായ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നശേഷി നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്നുതന്നെയാണ് ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടത്.
എൻഎസ്എസ് മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലുമായും ആശയവിനിമയം നടത്തിയിരുന്നു.
ഈ വിഷയത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച ഇരട്ടനീതിക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും നടന്നിരുന്നു. വൈകിയാണെങ്കിലും ധാർമിക പ്രതിഷേധ സമരങ്ങളെയും നീതിയുറപ്പാക്കുന്നതിനുള്ള ആവശ്യങ്ങളെയും സർക്കാർ പരിഗണിച്ചുവെന്നത് ജനാധിപത്യത്തിന്റെ വിജയംതന്നെയാണ്. സർക്കാരിന്റെ തുറന്ന സമീപനത്തെ സീറോമലബാർ സഭ സ്വാഗതം ചെയ്യുന്നതായും സഭാ വക്താവ് വ്യക്തമാക്കി.