ചാലക്കുടി: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണു ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ഡിവൈൻ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷവും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ സമീപനംതന്നെയാണ് കേരള സർക്കാരും പുലർത്തുന്നതെന്നു മുഖ്യമന്ത്രി തുടർന്നു.
ഡിവൈൻ ധ്യാനകേന്ദ്രം 50 നിർധനകുടുംബങ്ങൾക്കു സ്ഥലവും വീടും കൈമാറുന്നതിന്റെ രേഖാസമർപ്പണവും 1500 നിർധനകുടുംബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന 14 സാന്ത്വന കേന്ദ്രങ്ങളുടെ 25-ാം വാർഷികാഘോഷവും 100 കിടപ്പുരോഗികൾക്കു ജീവിതാന്ത്യംവരെ പരിചരണംനൽകുന്ന വയോമിത്രം പുനരധിവാസപദ്ധതിയുടെ താക്കോൽസമർപ്പണവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു.
പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന റവ. ഡോ. അഗസ്റ്റിൻ വല്ലൂരാനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
റവന്യു മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, സനീഷ് കുമാർ ജോസഫ്, മുൻ എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എംപി തോമസ് ചാഴികാടൻ, ഫാ. പോൾ പുതുവ, ഫാ. മാത്യു തടത്തിൽ, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, പി.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ, സുപ്പീരിയർ ഫാ. വർഗീസ് പാറപ്പുറം, ഫാ. മാത്യു നായ്ക്കംപറമ്പിൽ എന്നിവർ ചേർന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു.
റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ കൃതജ്ഞതാബലിയോടെയാണ് ആഘോഷങ്ങൾക്ക് ആരംഭംകുറിച്ചത്.