മട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ,​ തടവുകാരെ ഊട്ടാൻ 57 കോടി

കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ ഊണ്… ഭക്ഷണം അടിപൊളി. സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ ചെലവിട്ടത് 57.06 കോടി രൂപ. ജില്ല ജയിലുകളടക്കം മറ്റിടങ്ങളിലെ കണക്കുകൂടിയാകുമ്പോൾ ഇതിന്റെ ഇരട്ടിയിലേറെയാകും.
തടവുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ചെലവ് അധികരിക്കാൻ കാരണമെന്നാണ് അധികൃതരുടെ നിലപാട്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ (മലപ്പുറം) എന്നിവിടങ്ങളിലാണ് സെൻട്രൽ ജയിലുകൾ. നാലിടങ്ങളിലായി 4,172 തടവുകാർ. കൂടുതലും ജീവപരന്ത്യം തടവുകാരും കാപ്പ ചുമത്തപ്പെട്ടവരും ലഹരിക്കേസിൽ ഉൾപ്പെട്ടവരും. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർ രണ്ടു സ്ത്രീകളടക്കം 40 പേർ. പച്ചക്കറികളടക്കം പലതും ജയിലുകളിൽ ഉത്പാദിപ്പിക്കുന്നവയാണ് ഉപയോഗിക്കുന്നത്. പാചകം ചെയ്യുന്നത് തടവുകാരും.
6 വർഷം 4 ജയിലുകൾ (തടവുകാർ, ​തുക)​
 പൂജപ്പുര………….. 1528……..24.89 കോടി
 കണ്ണൂർ…………….. 1095……..16.93 കോടി
 വിയ്യൂർ………………..1107……..14.86 കോടി
 തവനൂർ……………..442……..38.83 ലക്ഷം
മീൻകറി, വറുത്തത്, മട്ടൻ കറി,
 തിങ്കൾ ചോറിനൊപ്പം മീൻ വറുത്തത്
 ബുധനാഴ്ച മീൻകറി
 ശനിയാഴ്ച മട്ടൻ കറി
 എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും ചോറും കറികളും
 പ്രാതലിന് ഇഡ്ഡലി / ദോശ, ചപ്പാത്തി, ഉപ്പുമാവ്. സാമ്പാർ, തീയൽ, എരിശേരി, അവിയൽ, തോരൻ, രസം, പുളിശേരി, കപ്പപ്പുഴുക്ക് തുടങ്ങിയവ ചോറിനൊപ്പം വിവിധ ദിവസങ്ങളിലെ കറികൾ.