ന്യൂഡൽഹി : ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അഥോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കിയെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തുവെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
കോണ്ട്രാക്ടര് സ്വന്തം ചെലവില്‍ പ്രദേശത്ത് പാലം നിര്‍മിക്കണമെന്നും അഥോറിറ്റി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവിറക്കി. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മിറ്റിയും രൂപീകരിച്ചു.
വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മിറ്റിയിൽ ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ്,ഡോ.കെ. മോഹൻ കൃഷ്ണ എന്നിവരാണ് അംഗങ്ങൾ. ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണിരുന്നു.
കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു സംഭവം. മണ്ണിട്ട് ഉയർത്തിയ പാതക്ക് ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലായിരുന്നു.
ഇതാണ് റോഡ് തകർച്ചക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് മൂന്നു കുട്ടികളടക്കം എട്ടു പേർക്കു പരിക്കേറ്റിരുന്നു.