വലുത് വരും: കാത്തിരിക്കൂവെന്ന് ട്രംപ്

ഒട്ടാവ: ഇറാനിൽ വെടിനിറുത്തലിനല്ല, അതിനേക്കാൾ വലുതിനായി കാത്തിരിക്കൂ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർ ​ഫോഴ്സ് വണ്ണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്ടണിൽ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങൾ’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേൽ ഇറാൻ വെടിനിറുത്തലുമായി ബന്ധപ്പെട്ടാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണടക്കം ഇന്നലെ രാവിലെ പറഞ്ഞിരുന്നു. എന്നാൽ,മാക്രോൺ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തുകയായിരുന്നു. തന്റെ മടക്കത്തിന് പിന്നിൽ വെടിനിറുത്തലുമായി ബന്ധമില്ലെന്നും അതിനേക്കാൾ വലിയ കാര്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ നിന്ന് എയർഫോഴ്സ് വണ്ണിൽ കയറിയതിന് പിന്നാലെ ട്രൂത്ത് സോഷ്യയിലാണ് ട്രംപ് തന്റെ മടക്കം സംബന്ധിച്ച് പ്രതികരണം നടത്തിയത്. ‘പബ്ലിസിറ്റി തേടുന്ന ഫ്രഞ്ച് പ്രസിഡന്റ്,കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് ഞാൻ വാഷിംഗ്ടണിലേക്ക് തിരിച്ചുപോകുന്നത് ഇസ്രയേലിനും ഇറാനും ഇടയിലുള്ള ‘വെടിനിറുത്തൽ’ സംബന്ധിച്ച് പ്രവർത്തിക്കാൻ വേണ്ടിയാണ്. അത് തെറ്റാണ്. ഞാൻ ഇപ്പോൾ വാഷിംഗ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല, അതിന് വെടിനിറുത്തൽ കരാറുമായി ബന്ധമില്ല. അതിനേക്കാൾ വളരെ വലുതാണ്. മനഃപൂർവ്വമോ അല്ലാതെയോ,ഇമ്മാനുവൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാത്തിരിക്കൂ’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇസ്രയേലും ഇറാനും തമ്മിൽ വെടിനിറുത്തൽ കരാർ ട്രംപ് വാഗ്ദാനം ചെയ്തതായി മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.