ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ അമേരിക്കയിൽ പെട്രോൾ ബോംബേറ്, നിരവധി പേർക്ക് പരിക്ക്, അക്രമി പിടിയിൽ

കൊളറാഡോ: ഇസ്രയേൽ അനുകൂല പ്രകടനം നടത്തിയവർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം. അമേരിക്കയിലെ കൊളറാഡോയിൽ ഞായറാഴ്‌ചയാണ് സംഭവം. ‘പ്രകടനം നടത്തിയവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം’ ആണ് നടന്നതെന്ന് അമേരിക്കൻ പ്രതിരോധവിഭാഗമായ എഫ്‌ബിഐ വ്യക്തമാക്കി. ഗാസയിൽ പിടിയിലായ ഇസ്രയേലികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനത്തിന് നേരെയാണ് ഒരാൾ ആക്രമണം നടത്തിയത്. അക്രമി പിടിയിലായതായാണ് വിവരം.
ജൂതവിഭാഗത്തിൽ പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. മേൽവസ്‌ത്രം ധരിക്കാതെവന്ന അക്രമിയാണ് പ്രതിഷേധത്തിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ‘പലസ്‌തീൻ സ്വതന്ത്ര്യമാണ്, സയണിസ്റ്റുകളുടെ അന്ത്യം, ഇവർ കൊലയാളികളാണ്’ എന്നിങ്ങനെ പല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആക്രമി പെട്രോൾ ബോംബ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ചത്.
ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.30ഓടെയായിരുന്നു ആക്രമണം. സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജനത്തിരക്കാർന്ന മേഖലയിലായിരുന്നു ആക്രമണം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും വിവിധ റിപ്പോർട്ടുകളിൽ പറയുന്നു. തങ്ങളുടെ അംഗങ്ങളും പ്രാദേശിക നിയമപാലകരും സംഭവസ്ഥലത്തുണ്ടെന്നും കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പങ്കുവയ്‌ക്കാമെന്നും എഫ്‌‌ബി‌ഐ ഡയറക്‌ടർ കാഷ് പട്ടേൽ പറഞ്ഞു.
സംഭവസ്ഥലത്ത് അന്വേഷണം നടക്കുന്നതിനാൽ ജനങ്ങൾ മേഖലയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.ആക്രമണകാരിക്കെതിരെ ശക്തമായ കേസുകളുണ്ടാകുമെന്ന് ജില്ലാ അറ്റോർണി മൈക്കൽ ദൗഹർത്തി പറഞ്ഞു. 67നും 88നുമിടയിൽ പ്രായമുള്ള ആറുപേർക്ക് നേരെയാണ് അക്രമി ബോംബെറിഞ്ഞതെന്നും ഇവരിൽ ചിലർക്ക് ഗുരുതര പരിക്കുണ്ടെന്നുമാണ് എഫ്‌ബിഐ അറിയിച്ചത്.