ടെൽ അവീവ്: ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, നെതന്യാഹുവിനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാത്രി വരെ സിംചാത് തോറ എന്ന യഹൂദ ആഘോഷം നടക്കുന്നതിനാൽ പങ്കെടുക്കാനില്ലെന്ന് നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു ട്രംപും നെതന്യാഹുവും കാറിൽ മടങ്ങവേയാണ് ക്ഷണത്തിനുള്ള നീക്കങ്ങളുണ്ടായത്. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അൽ സിസി, നെതന്യാഹുവിനെ ബന്ധപ്പെട്ട് ഉച്ചകോടിയിലേക്കു ക്ഷണിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അൽ സിസി ദീർഘനാളായി നെതന്യാഹുവുമായി സംസാരം ഒഴിവാക്കിയിരുന്നു.
യഹൂദ ആഘോഷവേളകളിലും സാബത്ത് ദിനങ്ങളിലും ഇസ്രേലി നേതാക്കൾ രാജ്യത്തിനു പുറത്തുപോകാറില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ആഘോഷ വേളയിൽ ഈജിപ്തിൽ പോയാൽ സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഇടയുമെന്ന ഭീതി നെതന്യാഹുവിനുണ്ടെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷണം ലഭിക്കാൻ അവസരമൊരുക്കിയ ട്രംപിന് നെതന്യാഹു നന്ദി അറിയിച്ചു.
അനുബന്ധ വാർത്തകൾ
സിംഗപ്പുർ: ഗാസയ്ക്കു സഹായം നിഷേധിക്കുന്നതു തുടർന്നാൽ ഇസ്രയേലിനെതിരായ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സിംഗപ്പൂർ സന്ദർശിച്ച അദ്ദേഹം അവിടത്തെ പ്രധാനമന്ത്രി ലോറൻസ് വോംഗിനൊപ്പം പത്രസമ്മേളനം നടത്തുകയായിരുന്നു. സഹായനിഷേധം തുടരുന്ന പക്ഷം വെസ്റ്റ് […]
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
ടെൽ അവീവ്: ഇസ്രയേലിന്റെ മിന്നലാക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന […]