ജക്കാർത്ത: ഇസ്രയേലിന്റെ പാശ്ചാത്യ മിത്രങ്ങളിലൊന്നായ ഫ്രാൻസ് പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനൊരുങ്ങുന്നതായി സൂചന. ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യാ പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്തോനേഷ്യാ സന്ദർശനവേളയിൽ പറഞ്ഞു.
ഇക്കാര്യത്തിൽ ഫ്രാൻസിന് ഇരട്ട നിലപാടുകളില്ല. രാഷ്ട്രീയ പോംവഴിയിലൂടയേ ദീർഘകാല സമാധാനം സാധ്യമാകൂ. ഗാസ വിഷയത്തിൽ സൗദിയുമായി ചേർന്ന് ന്യൂയോർക്കിൽ ഉച്ചകോടി സംഘടിപ്പിക്കും. പലസ്തീനു രാഷ്ട്രപദവി നേടിക്കൊടുക്കാനുള്ള നീക്കങ്ങൾക്ക് ഊർജം പകരുക ലക്ഷ്യമിട്ടാണ് ഉച്ചകോടിയെന്നും മക്രോൺ കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണങ്ങളിൽ ഗാസ ജനത വലിയ തോതിൽ ദുരിതം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നശേഷമാണ് പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാനുള്ള നീക്കം ഫ്രാൻസിലുണ്ടായത്. ഫ്രാൻസിനൊപ്പം ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രയേലിനു കർശന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
നേരത്തേ സ്പെയിൻ, അയർലൻഡ് രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രപദവി അംഗീകരിച്ചിരുന്നു.