നിലന്പൂർ: യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പി.വി. അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് അൻവർ തീരുമാനിക്കട്ടെ.
അതിനുശേഷം യുഡിഎഫ് നിലപാടു പറയാം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ ഒതായിലെ വീട്ടിലെത്തിയത് തങ്ങളുടെ അനുമതിയോടെ അല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒറ്റക്കെട്ടായി മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. ഒരു കരിയില ഇളകുന്ന ശബ്ദം പോലുമുണ്ടായില്ല. നിലന്പൂരിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നേടിയതുപോലെ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലന്പൂരിൽ വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.