ഇസ്രയേലിനെച്ചൊല്ലി നിലമ്പൂരിൽ വാദ പ്രതിവാദം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്‌തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ പറഞ്ഞിരുന്നു. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി സാമ്രാജ്യത്വ വിരുദ്ധ നയം കോൺഗ്രസ് പൊളിച്ചെഴുതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് വിഷയം സജീവ ചർച്ചയാക്കിയതോടെ ഇതിന് മറുപടിയുമായി എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. പാലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ല. 2022 ഡിസംബറിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറലുമായി ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.