തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവിയാവാനുള്ള ക്ലിയറൻസ് കേന്ദ്രത്തിലയയ്ക്കണമെങ്കിൽ, അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കേണ്ടെന്ന് എഴുതി നൽകണമെന്ന് ഡി.ജി.പി യോഗേഷ് ഗുപ്‌തയോട് സർക്കാർ മുന്നോട്ടുവച്ച ഉപാധി പിൻവലിച്ചു. പൊലീസ് മേധാവിയാവാനുള്ള കേന്ദ്രപട്ടികയിൽ മൂന്നാമനായ യോഗേഷിനെ ഒഴിവാക്കാനുള്ള ഈ തന്ത്രത്തെക്കുറിച്ച് ‘കേരളകൗമുദി’ ഇന്നലെ വാർത്ത നൽകിയിരുന്നു.
യോഗേഷിനെതിരെ കേസും അന്വേഷണവുമില്ലെന്ന ക്ളിയറൻസ് സർട്ടിഫിക്കറ്റ് സഹിതം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറാനുള്ള ഫയൽ ഇന്നലെത്തന്നെ പൊതുഭരണ വകുപ്പ് തയ്യാറാക്കി. ആഭ്യന്തര, പൊതുഭരണ സെക്രട്ടറിമാർ ഇത് അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ഒപ്പുവയ്ക്കുന്നതോടെ ഫയൽ കേന്ദ്രത്തിന് അയയ്ക്കും. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിവരം തിരക്കുകയും രണ്ടു ദിവസം കൂടി കാത്തശേഷം തുടർനടപടികളുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ക്ലിയറൻസ് രേഖകൾ തയ്യാറാക്കിയത്.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതായിരുന്നു പൊലീസ് മേധാവി പരിഗണനാപട്ടികയിൽ നിന്ന് പിന്മാറാനുള്ള ഉപാധി. ആഭ്യന്തരവകുപ്പിലെ ഉന്നതനാണ് സർക്കാർ നിർദ്ദേശപ്രകാരം യോഗേഷിനെ ഞായറാഴ്ച ഉപാധി അറിയിച്ചത്. അന്യസംസ്ഥാനങ്ങളിലെ യോഗേഷിന്റെ സഹബാച്ചുകാരായ ഐ.പി.എസ് ഉദ്യോഗസ്ഥർ വഴിയും സർക്കാർ സമ്മർദ്ദം ചെലുത്തി.ഇത് കൈയോടെ തള്ളിയ യോഗേഷ്, കേന്ദ്രഡെപ്യൂട്ടേഷന് ക്ലിയറൻസ് നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. കേന്ദ്രസർവീസിലേക്ക് ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകുന്നതിനുള്ള എൻ.ഒ.സി നൽകുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെങ്കിലും, കേസില്ലാ രേഖ നൽകാതിരുന്നാൽ കോടതിയിൽ തിരിച്ചടിയേൽക്കുമെന്നും സർക്കാർ ഭയന്നു. ഇതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.
ഉപാധി വച്ചത്
വേണ്ടപ്പെട്ടവർക്കായി
പൊലീസ് മേധാവി പരിഗണനാപട്ടികയിലുള്ള യോഗേഷിനെയും ഐ.ബിയിലുള്ള റവാഡ ചന്ദ്രശേഖറെയും ഒഴിവാക്കി, പട്ടികയിൽ പിന്നിലുള്ള ‘വേണ്ടപ്പെട്ടവരെ’ മുന്നിലെത്തിക്കുകയായിരുന്നു സർക്കാരിന്റെ നീക്കം
നിതിൻഅഗർവാൾ, റവാഡചന്ദ്രശേഖർ, യോഗേഷ്ഗുപ്ത, മനോജ്എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പട്ടിക യു.പി.എസ്.സിക്കയച്ചിട്ടുണ്ട്. ഇതിൽ സീനിയറായ മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതിൽ നിന്നാവണം നിയമനം.
യോഗേഷും റവാഡയും മാറിയാൽ പിന്നിലുള്ളവർക്ക് അന്തിമപട്ടികയിലെത്താം. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സുരേഷ് രാജ്പുരോഹിതിനെ എസ്.പി.ജിയിൽ നിന്ന് കേരളത്തിലേക്കയയ്ക്കില്ല. നിതിൻ അഗർവാളിനോട് സർക്കാരിന് താത്പര്യവുമില്ല.