നിലമ്പൂർ: വിഡി സതീശനെ പരസ്യമായി വിമർശിച്ച് പിവി അൻവർ. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ തനിക്ക് ഒന്നും വേണ്ടെന്നാണ് അൻവർ പറയുന്നത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ നേതൃത്വ ശൈലിയെയും അൻവർ വിമർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെയോ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെയൊ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ടതുണ്ടോ എന്നും അൻവർ ചോദിച്ചു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് നാട്ടുകാർ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നും അൻവർ പറഞ്ഞു.
പ്രശ്നത്തിന് പരിഹാരമുണ്ടാകണമെങ്കിൽ അൻവർ തന്നെ വേണമെന്നാണ് നാട്ടുകാരെല്ലാം പറയുന്നതെന്നും ഇപ്പോൾ കാണുന്ന മന്ത്രിമാരും നേതാക്കന്മാരുമൊക്കെ പോകും. ഇവിടെ കട്ടൻചായ കുടിച്ച് അങ്ങാടിയിൽ ഇരിക്കാൻ നിങ്ങളേ ഉണ്ടാകൂ എന്നാണ് അവർ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.
‘മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകാൻ തുടങ്ങിയത് പി.വി. അൻവർ ഇടപ്പെട്ട ശേഷമാണ്. സതീശനെ യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്തുകയാണെങ്കിൽ എനിക്കൊന്നും വേണ്ട. ധൃതിയില്ല. ഇപ്പോൾ മാറ്റേണ്ട. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാൽമതി. സതീശന്റെ നേതൃത്വത്തിൽ ഇനി യുഡിഎഫിന് മുന്നോട്ട് പോകാൻ കഴിയില്ല’ അൻവർ പറഞ്ഞു.