ജറുസലെം: രണ്ടു വർഷത്തിനുശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകൾ. ഇന്നലെ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
20 ഇസ്രേലി ബന്ദികളെ ഇന്നലെ ഹമാസ് മോചിപ്പിച്ചു. പകരമായി 1968 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. ഇവർ വെസ്റ്റ് ബാങ്ക് പട്ടണമായ റാമല്ലയിലും ഗാസാ മുനന്പിലും എത്തി. രണ്ടു ഗ്രൂപ്പായാണു പലസ്തീൻ തടവുകാരെ വിട്ടയച്ചത്.
ഏഴു ബന്ദികളെയാണ് ആദ്യം ഹമാസ് മോചിപ്പിച്ചത്. ഏതാനും മണിക്കൂറിനകം 13 പേരെക്കൂടി മോചിപ്പിച്ചു. മോചിതരായവരെല്ലാം പുരുഷന്മാരാണ്. റെഡ്ക്രോസിനാണ് ഇവരെ കൈമാറിയത്. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. മോചിതരായ ഇസ്രേലികൾ വൈദ്യപരിശോധനയ്ക്കുശേഷം വീടുകളിലെത്തി.
ആനന്ദാശ്രുക്കളോടെയാണ് ബന്ധുക്കൾ ഇവരെ സ്വീകരിച്ചത്. ഹമാസിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട 28 ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. മറ്റു മൃതദേഹങ്ങൾ എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ട്രക്കുകൾ ഉടൻ ഗാസയിലെത്തും.
സമാധാന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുമാണ് അധ്യക്ഷത വഹിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
ഇന്നലെ ബന്ദിമോചനത്തിനു പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ ഡോണൾഡ് ട്രംപിനെ എഴുന്നേറ്റു നിന്ന് കൈയടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് ട്രംപ് എത്തിയത്. യുദ്ധം അവസാനിച്ചതായി ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പ്രഖ്യാപിച്ചു.
ബന്ദിമോചനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യസന്ധമായ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രേലികളാണ് കൊല്ലപ്പെട്ടത്.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു. അതേസമയം, ബന്ദി മോചനത്തിനു […]
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരെ എതിർക്കുന്ന ഗോത്രവിഭാഗത്തിന് ഇസ്രയേൽ ആയുധം നല്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രേലി സർക്കാർ ക്രിമിനലുകൾക്ക് ആയുധം നല്കുന്നതായി പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ ആരോപിച്ചതിനു പിന്നാലെയാണിത്. […]
ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്. ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ […]