ഭോപ്പാൽ: “സംസാരത്തിലെ സംയമനമാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം’ എന്നും “ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധി’ എന്നും കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഭൂപേന്ദ്ര യാദവും. വിവാദ പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാക്കളോടാണ് ഇരുവരും മുന്നറിയിപ്പ് നൽകിയത്.
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ പച്മറിയിലെ മൂന്ന് ദിവസത്തെ ബിജെപി പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഇരുവരും മുന്നറിയിപ്പ് നൽകിയത്.
“തെറ്റുകൾ സംഭവിക്കാറുണ്ട്, പക്ഷേ അവ ആവർത്തിക്കരുത്’. വിജയ് ഷായുടെ തെറ്റുകളെ പരാമർശിച്ചുകൊണ്ട് അമിത് ഷാ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. “ഒരാൾ എത്ര മുതിർന്നയാളോ പരിചയസമ്പന്നനോ ആയാലും, അവർ എല്ലായ്പ്പോഴും ഒരു വിദ്യാർഥിയായി തുടരണം’. അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് ഷായുടെ വിവാദ പരാമർശങ്ങളെ ലക്ഷ്യം വച്ചാണ് കേന്ദ്രമന്ത്രി ഷാ സംസാരിച്ചതെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി കരൺ വർമ പറഞ്ഞു. “തെറ്റുകൾ ആർക്കും സംഭവിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ ആവർത്തനം അസ്വീകാര്യമാണെന്ന്’ അദ്ദേഹം വ്യക്തമാക്കി.
അമിതമായ പ്രതികരണവും വാക്കിലുള്ള നിയന്ത്രണമില്ലായ്മയും ഒരു പാർട്ടിയുടെ സൽപ്പേരിന് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്ന് യാദവ് പറഞ്ഞു. എല്ലാത്തിനും പ്രതികരിക്കുന്നതിൽ നിന്നാണ് തൊണ്ണൂറു ശതമാനം രാഷ്ട്രീയ വിവാദങ്ങളും ഉണ്ടാകുന്നത്. ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധി.- അദ്ദേഹം കൂട്ടിച്ചേർത്തു.