വിമാന-ഹെലികോപ്റ്റർ അപകടങ്ങളിൽ രാജ്യത്തിനു നഷ്ടമായത് നിരവധി നേതാക്കളെയാണ്. ഈ പട്ടികയിൽ ഒടുവിലത്തെയാളാണു ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി.
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിയാണ് ആദ്യത്തേത്. 1980 ജൂണ് 23ന് സഞ്ജയ് ഗാന്ധി പറത്തിയ ഡൽഹി ഫ്ലൈയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം നിയന്ത്രണം നഷ്പ്പെട്ടു തകർന്നുവീഴുകയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മരണവും വിമാനാപകടത്തിലാണ്. 2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിക്കടുത്ത് മാധവറാവു സിന്ധ്യ സഞ്ചരിച്ച വിമാനം വയലിൽ തകർന്നുവീഴുകയായിരുന്നു. നാലു മാധ്യമപ്രവർത്തകരടക്കം എട്ടുപേരാണ് അന്നു മരിച്ചത്. കനത്ത മഴയെത്തുടർന്ന് മോശം കാലാവസ്ഥയിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢി 2009 സെപ്റ്റംബർ മൂന്നിന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ആന്ധ്രയിലെ ചിറ്റൂരിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ യാത്ര ചെയ്യവെ മോശം കാലാവസ്ഥയിൽ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നല്ലമല വനത്തിലെ കുന്നിൻമുകളിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.
12-ാം ലോക്സഭയുടെ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗി 2002 മാർച്ച് മൂന്നിന് ആന്ധ്രപ്രദേശിൽ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചു. ബെൽ 206 ഹെലികോപ്റ്ററിന്റെ പൈലറ്റും ബാലയോഗിയുടെ സ്റ്റാഫും മരിച്ചിരുന്നു.
അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോർജി ഖണ്ഡു 2011 ഏപ്രിൽ 30ന് സേല പാസിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
കോൺഗ്രസ് നേതാവായിരുന്ന എസ്. മോഹൻ കുമാരമംഗലം 1973 മേയ് 31ന് ഡൽഹിക്കു സമീപം വിമാനാപകടത്തിൽ മരിച്ചു.
ഹരിയാന മന്ത്രിമാരായിരുന്ന ഒ.പി. ജിൻഡാലും സുരേന്ദ്ര സിംഗും 2005 ൽ ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
രാഷ്ട്രീയ നേതാക്കൾക്കുപുറമെ മറ്റു ചില പ്രമുഖ വ്യക്തിത്വങ്ങളെയും ആകാശദുരന്തത്തിൽ രാജ്യത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖ വ്യക്തിത്വമാണ് ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണു മരിച്ചത്. അദ്ദേഹത്തെക്കൂടാതെ ഭാര്യ മധുലിക റാവത്തും പത്ത് സായുധസേനാംഗങ്ങളും മരിച്ചിരുന്നു.
ഇന്ത്യയുടെ പ്രശസ്തനായ ആണവ ശാസ്ത്രജ്ഞൻ ഹോമി ബാബ മരിച്ചത് 1966 ജനുവരി 24ന് സ്വിസ് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവതത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിലാണ്. മുംബൈയിൽനിന്നു ലണ്ടനിലേക്കു പോയ ഈ വിമാനത്തിലെ 117 യാത്രക്കാരും മരിച്ചിരുന്നു.
ഇന്ത്യയുടെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹോമി ബാബയുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിനു പിന്നിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎയാണെന്ന് ആരോപണമുയർന്നിരുന്നു. പൈലറ്റും എയർട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയ തകരാണ് അപകടത്തിലേക്കു നയിച്ചതെന്ന് പിന്നീട് കണ്ടെത്തി.
പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം സൗന്ദര്യ 2004 ഏപ്രിൽ 17ന് ബംഗളൂരുവിനടുത്ത് ചെറുവിമാനം തകർന്നു മരിച്ചു.