ഗാസ: പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ യാച്ച് പിടിച്ചെടുത്ത് ഇസ്രയേൽ. പുലർച്ചെ രണ്ടോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഗാസ മുനമ്പിനു സമീപം ഇസ്രയേൽ കമാൻഡോകൾ തടഞ്ഞത്.
ബ്രിട്ടീഷ് പതാക പാറിയിരുന്ന മാഡ്ലീന് എന്ന യാച്ചില്‍ ഗ്രേറ്റയ്ക്കൊപ്പം യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ ഉൾപ്പെടെ 12 പേരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം റിമ ഹസൻ ഉൾപ്പെടെയുള്ളവരുടെ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പൽ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിനു നിർദേശം നൽകിയിരുന്നു. “സെലിബ്രിറ്റികളുടെ സെല്‍ഫി യാച്ച്’ തീരത്തേക്ക് സുരക്ഷിതമായി പോവുകയാണെന്നായിരുന്നു സംഭവത്തോടെ പ്രതികരിക്കവെ ഇസ്രേലി വിദേശകാര്യ മന്ത്രാലയം പരിഹസിച്ചത്.
ഗ്രേറ്റയും മറ്റ് അംഗങ്ങളും മാധ്യമശ്രദ്ധ നേടാനുള്ള ശ്രമത്തിലാണെന്നും അതേസമയം ഇസ്രയേലില്‍ നിന്നും 1,200 ട്രക്കുകൾ സഹായവുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാസയിലേക്ക് പോയിട്ടുണ്ടെന്നും ടെല്‍ അവീവ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
അതേസമയം, തന്നെ ഇസ്രയേല്‍ തട്ടിക്കൊണ്ട് പോയെന്നും ബന്ധുക്കളും സുഹൃത്തുക്കളും സ്വീഡിഷ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി തന്റെയും സംഘത്തിന്റെയും മോചനം സാധ്യമാക്കണമെന്നും അഭ്യർഥിക്കുന്ന ഗ്രേറ്റയുടെ വീഡിയോ ഇതിനിടെ എക്സില്‍ പ്രചരിക്കുന്നുണ്ട്.