ന്യൂഡൽഹി: പാലക്കാട് അടക്കം പത്തു സംസ്ഥാനങ്ങളിലായി 28,602 കോടി രൂപ മുതൽമുടക്കിൽ 12 പുതിയ വ്യാവസായിക ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അത്യാധുനിക വ്യാവസായിക സ്മാർട്ട് സിറ്റിയാക്കുന്ന പാലക്കാട് പദ്ധതിക്കു മാത്രം 3,806 കോടി രൂപ ചെലവഴിക്കും.
സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ദേശീയ വ്യാവസായിക ഇടനാഴി പദ്ധതി (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാം- എൻഐസിഡിപി) പൂർത്തിയാകുന്പോൾ പാലക്കാട്ട് മാത്രം 51,000 പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടും. രാജ്യത്താകെ പത്തു ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
ഉത്തർപ്രദേശിലെ ആഗ്ര, പ്രയാഗ്രാജ്, തെലുങ്കാനയിലെ സഹീറാബാദ്, ഒർവക്കൽ, ആന്ധ്രാപ്രദേശിലെ കൊപ്പർത്തി, രാജസ്ഥാനിലെ ജോധ്പുർ-പാലി, ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗി, ബിഹാറിലെ ഗയ എന്നിവിടങ്ങളിലാണ് പാലക്കാടിനുപുറമേ പുതുതായി വ്യവസായ മേഖലകൾ അനുവദിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണു 12-ാമത്തെ സ്ഥലം പ്രഖ്യാപിക്കാത്തതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഹരിയാനയിലും ജമ്മു-കാഷ്മീരിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നതിനാൽ ഇവയിലൊന്നിലാകും ഈ വ്യാവസായിക ഇടനാഴി പദ്ധതി നടപ്പാക്കുക.
പാലക്കാട് ജില്ലയിൽ പുതുശേരി വെസ്റ്റിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കിൻഫ്രയുടെ 1,240 ഏക്കർ ഭൂമിയിലാകും സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുക. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുമായി ബന്ധിപ്പിച്ചാകും പദ്ധതി പൂർത്തീകരിക്കുക.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭത്തിൽ കേരള സർക്കാരിന്റെ ഓഹരിയായാണു ഭൂമി സംയുക്ത കന്പനിക്ക് കൈമാറുക. ഭൂമി ഏറ്റെടുക്കലിനായി കേരളം 1,333 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. റബർ, പ്ലാസ്റ്റിക്, സാങ്കേതിക മികവുള്ള യന്ത്രങ്ങൾ തുടങ്ങി നിരവധി വ്യവസായ പദ്ധതികളാണ് പാലക്കാട്ട് വിഭാവനം ചെയ്യുന്നത്.
പാലക്കാട്ടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിനു പുറമേ എറണാകുളത്തെ ഗിഫ്റ്റ് സിറ്റിയുമായും പദ്ധതിയെ ബന്ധിപ്പിക്കും. ഇതിനായി പാലക്കാട് ജില്ലയിലെ പുതുശേരി സെൻട്രൽ, വെസ്റ്റ്, കണ്ണന്പ്ര വില്ലേജുകളിലും എറണാകുളം ജില്ലയിലെ അയ്യന്പുഴ വില്ലേജിലുമായി മൊത്തം 2,060 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമുണ്ട്.
ആഗോള ഉത്പാദക ശക്തിയായി ഇന്ത്യയെ മാറ്റാൻ സഹായിക്കുന്ന വികസിത ഭാരത ലക്ഷ്യത്തിലേക്കുള്ള വൻ നിക്ഷേപമാണു വ്യാവസായ ഇടനാഴി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് മന്ത്രി അശ്വിനി വിശദീകരിച്ചു. രാജ്യത്തുടനീളം പ്രാദേശിക ഉത്പാദന കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.
ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങളിൽ (എംഎസ്എംഇ) നിക്ഷേപം സുഗമമാക്കുന്നതിനും വ്യാവസായിക ഇടനാഴികൾ പ്രേരകമാകും. ലോകമെന്പാടുമുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറുന്നത് ത്വരിതപ്പെടുത്താൻ പദ്ധതി സഹായിക്കും.
മൂന്നു ട്രില്യണ് ഡോളർ സന്പദ്വ്യവസ്ഥയായി 2030ഓടെ ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാനും പദ്ധതി കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.