രാജാക്കാട്: ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണ് രാജാക്കാട് പൊന്മുടി റൂട്ടില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ത്ത് നിലംപൊത്തി. അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യവുമായി പൊതു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടും വനം വകുപ്പ് മരങ്ങള്‍ മുറിക്കാന്‍ തയാറായിട്ടില്ല.
രാജാക്കാട് പൊന്മുടി റൂട്ടില്‍ ചേലച്ചുവട് മുതൽ പൊന്മുടി ഡാം വരെയാണ് മണ് തിട്ടകള്‍ക്ക് മുകളില്‍ അപകടഭീഷണി ഉയര്‍ത്തി വന്മരങ്ങള് നില്‍ക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം മരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുറിച്ച് മാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവും വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത മഴയില്‍ മണ് തിട്ടകള്‍ക്ക് മുകളില്‍ മണ്ണൊലിച്ച് പോയി വേരുകള്‍ തള്ളിനിന്ന മരങ്ങൾ റോഡിലേക്ക് പതിച്ചത്. ഇതോടെ നിരവധി വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. രണ്ട് ദിവസമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇപ്പോഴും വൈദ്യുതി ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊന്മുടിയില് മാത്രമല്ല രാജാക്കാട് സെക്ഷന്റെ കീഴില്‍വരുന്ന വിവിധ പ്രദേശങ്ങളിൽ നിരവധി വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിശ്രമമില്ലാതെ സമയവും കാലവും നോക്കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. പലയിടങ്ങളിലും ഇപ്പോഴും പൂര്‍ണമായി വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.