ന്യൂയോർക്ക്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും സഹായവും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയിൽ നടന്നത് ലോകത്തെ തന്നെ ഏറ്റവും ദാരുണമായ വിമാനാപകടമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിൽ അമേരിക്കയ്ക്ക് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ട്രംപ് പറഞ്ഞു.
അത് ലോകം കണ്ടതിൽ വച്ചുള്ള ഭയാനകമായ അപകടങ്ങളിലൊന്നാണെന്നും എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ഞങ്ങൾ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തി.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പുടിൻ അറിയിച്ചു.
വലിയ ദുഃഖത്തിന്റെ ഈ സമയത്ത് റഷ്യയുടെ പിന്തുണയും ഐക്യദാർഢ്യവും ഇന്ത്യക്കൊപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി. കാനഡ ഹൈ കമ്മീഷനും ദുരന്തത്തിൽ അനുശോചനം അറിയിച്ചു.