തൃശൂർ: കേരളത്തിൽ സജീവമായ നർക്കോട്ടിക് മാനുഫാക്ചറിംഗ് സെന്ററുകൾ കണ്ടെത്താനാകാതെ കേരള പോലീസും എക്സൈസും. ഇതു സംബന്ധിച്ച, വർഷങ്ങളുടെ പഴക്കമുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പു ഫയലുകൾ സേനാതലവൻമാരുടെ മേശപ്പുറത്തു പൊടിപിടിച്ചുകിടക്കുന്നു. ഇതിനിടെയാണ് ഹൈദരാബാദിലെ മയക്കുമരുന്നുനിർമാണകേന്ദ്രം തൃശൂർ സിറ്റി പോലീസ് കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ മയക്കുമരുന്നുനിർമാണം കണ്ടെത്താൻ പോലീസും എക്സൈസും സംയുക്ത ഓപ്പറേഷനു രൂപംനല്കി.
ഇത്രയും ആധുനികസംവിധാനങ്ങൾ ഉണ്ടായിട്ടും പോലീസിനോ എക്സൈസിനോ മയക്കുമരുന്നു നിർമാണകേന്ദ്രങ്ങളെക്കുറിച്ചു തുന്പുണ്ടാക്കാൻപോലും പറ്റാത്ത സാഹചര്യത്തിലാണ് മന്ത്രിതല ഇടപെടലിലൂടെ സംയുക്ത ഓപ്പറേഷനു തുടക്കമിടുന്നത്. അന്വേഷണത്തിൽ സഹകരിക്കാത്ത, ഇരുസേനകൾക്കുമിടയിലുള്ള വല്യേട്ടൻമനോഭാവമാണ് അന്വേഷണം സ്തംഭിപ്പിച്ചിരുന്നത്. പരസ്പരം അറിയിക്കാതെയുള്ള ചില സമാന്തരനീക്കങ്ങൾ പരാജയപ്പെട്ടതോടെ സംയുക്തസേന ഉണ്ടാക്കാൻ മുകളിൽനിന്നു കർശനനിർദേശം നല്കുകയായിരുന്നു.
പോലീസിന്റേതുപോലുള്ള സാങ്കേതികമികവും ആയുധങ്ങളും തങ്ങൾക്കില്ലെന്ന ന്യായീകരണങ്ങളാണ് എക്സൈസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ പലപ്പോഴും കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശ്വാസ്യമായ വിവരങ്ങൾ കിട്ടിയിട്ടും പിടിപ്പുകേടാണു പിടികൂടാൻ കഴിയാത്തതിനു കാരണമെന്നാണ് എക്സൈസിനെതിരേയുള്ള ആരോപണം. എക്സൈസിനെ കൂടെക്കൂട്ടാതെയും വേണ്ടത്ര പിന്തുണ നല്കാതെയും പോലീസിന്റെ ഒറ്റയ്ക്കുള്ള നീക്കങ്ങളും പരാജയമായിരുന്നു. ഇതു കുറ്റവാളികൾക്കു രക്ഷപ്പെടാനും കൂടുതൽ മയക്കമരുന്നു നിർമാണ കേന്ദ്രങ്ങൾ സംസ്ഥാനത്തു തഴച്ചുവളരാനും വഴിയൊരുക്കിയെന്നും ആക്ഷേപമുണ്ട്.
മയക്കുമരുന്ന് മിക്സിംഗ് കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നതു കാർട്ടലുകൾ
തൃശൂർ: കേരളത്തിലെ മയക്കുമരുന്ന് മിക്സിംഗ് കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നതു കാർട്ടലുകൾ എന്നറിയപ്പെടുന്ന രാജ്യാന്തര മാഫിയാ സിൻഡിക്കറ്റുകൾ. വിദേശത്തുനിന്ന് അസംസ്കൃത രാസവസ്തുക്കൾ ഡാർക്ക്നെറ്റ് സൈറ്റുകൾ മുഖേന എത്തിച്ചാണ് ഡ്രഗ് മിക്സിംഗ് നടക്കുന്നത്. ഇടപാടുകൾക്കു ക്രിപ്റ്റോ കറൻസികളാണ് ഉപയോഗിക്കുന്നത്. ചരക്കുകൈമാറ്റം അന്താരാഷ്ട്ര തപാൽ സംവിധാനത്തിലൂടെ നടത്തുന്നതായി മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.