കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചതിൽ 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ 73 സാംപിളാണു രക്തബന്ധുക്കളിൽനിന്നു ഖേഖരിച്ച ഡിഎൻഎ സാംപിളുകളുമായി യോജിച്ചത്. ഒരാളുടെ ഒന്നിൽക്കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോറൻസിക് സയൻസ് ലബോട്ടറിയിലാണു പരിശോധന നടത്തിയത്.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കു സാം പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നന്പർ നൽകിയാണു സംസ്കരിച്ചത്. ഡിഎൻഎ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞവരുടെ വിലാസവും മറ്റു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റായ മാനന്തവാടി സബ് കളക്ടർക്ക് (ഫോണ്: 04935 240222)അപേക്ഷ നൽകണം. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്കു മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തും.