ചങ്ങനാശേരി: നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയിലിന് മാതൃ ഇടവകയായ ചങ്ങനാശേരി പള്ളിയില്‍ അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. സിനഡ് സമ്മേളനം കഴിഞ്ഞ് ഇന്ന് വൈകുന്നേരം നാലിന് പള്ളിയിലെത്തിച്ചേരുന്ന നിയുക്ത ആര്‍ച്ച്ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കാനോനിക ശുശ്രൂഷപ്രകാം ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിനായി പ്രാര്‍ഥന നയിച്ച് അദ്ദേഹത്തെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യും. മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തി വിശ്വാസിസമൂഹത്തിന് ആശീര്‍വാദം നല്‍കും.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം നിയുക്തമെത്രാപ്പോലീത്താ കബറിടപ്പള്ളിയിലെത്തി മുന്‍ഗാമികളായ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിങ്കൽ പുഷ്പാര്‍ച്ചന നടത്തും.
സ്വീകരണപരിപാടികള്‍ സംബന്ധിച്ചു നടന്ന ആലോചനായോഗത്തില്‍ അതിരൂപതാ വികാരിജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം അഞ്ചിന് പൗരാവലിയുടെ സ്വീകരണം
ചങ്ങനാശേരി: നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ് തുടങ്ങി സാമുദായിക സംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.