ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അപകടത്തിൽ ഹെലികോപ്റ്റർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഹെലികോപ്റ്റർ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയ സമയത്തിന് 50 മിനിറ്റ് മുമ്പ് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്.
കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്റ്റർ സര്‍വീസ് നടത്തി. പ്രദേശത്ത് കാര്‍മേഘവും മൂടൽമഞ്ഞും നിറഞ്ഞിരുന്നു. ഈ സമയത്ത് ടേക്ക് ഓഫ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ കമ്പനിയുടെ ഓപ്പറേഷണൽ മാനേജരടക്കം രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ കൈക്കുഞ്ഞും പൈലറ്റും അടക്കം ഏഴുപേരാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.