മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. വ്യാഴാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം.
യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റിലുണ്ടായത്. യുഡിഎഫിൽ അസോയിറ്റഡ് അംഗത്വമല്ല മറിച്ച് പൂർണ അംഗത്വം നൽകണം. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫി ഉൾപ്പെടുത്തിയാൽ മാത്രമേ മത്സരത്തിൽ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു.
നിലമ്പൂരിൽ താൻ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടൻ ഷൗക്കത്ത് തോൽക്കുകയും ചെയ്താൽ താൻ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി തോൽക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരിൽ താൻ രാജിവച്ച് യുഡിഎഫിന് ഒരു അവസരം നൽകുകയായിരുന്നു.
യുഡിഎഫിൽ അംഗം ആക്കിയിരുന്നെങ്കിൽ സ്ഥാനാർഥി ആരാണെങ്കിലും താൻ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാർഥിയാകട്ടെയെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന് പുറത്ത് നിന്നാണ് ആര്യാടൻ ഷൗക്കത്തിനെതിരായ വിമർശനം പറഞ്ഞത്. മുന്നണിക്കകത്തായിരുന്നെങ്കിൽ പറയില്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.