കൊച്ചി: നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞതിനു പ്രധാന കാരണം കളിമണ്ണ് കലര്‍ന്ന മണ്ണാണെന്ന് ദേശീയപാത അഥോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേശീയപാതാ അഥോറിറ്റിക്ക് മണ്ണിന്റെ അവസ്ഥയെക്കുറിച്ച് ധാരണയുണ്ടാകേണ്ടതല്ലേയെന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കോടതിക്കു വൈദഗ്ധ്യമില്ല. എന്നാല്‍, ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ ദേശീയപാതാ അഥോറിറ്റി തിരിച്ചറിയണം. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്നാണു ദേശീയപാതാ അഥോറിറ്റി പറയുന്നത്. ഭൂമിയുടെ സ്ഥിതി എന്തെന്നു മനസിലാക്കാതെ നിര്‍മാണപ്രവര്‍ത്തനം നടത്തി.
റോഡ് തകര്‍ച്ചയെത്തുടര്‍ന്ന് കെഎന്‍ആര്‍ കൺസ്ട്രക്ഷന്‍ കമ്പനിയെ വിലക്കിയിട്ടുണ്ട്. പ്രോജക്ട് കണ്‍സള്‍ട്ടന്റായ ഹൈവെ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റിനെയും വിലക്കി.
പ്രശ്ന പരിഹാരത്തിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡല്‍ഹി ഐഐടിയിലെ റിട്ട. പ്രഫസറുടെ നേതൃത്വത്തിലുള്ള രണ്ടംഗ വിദഗ്ധ സംഘം സ്ഥലം പരിശോധിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. കരാറുകാരുടെ ചെലവിലായിരിക്കും പരിഹാരനടപടികള്‍ സ്വീകരിക്കുക. മറ്റു മേഖലയിലെ നിര്‍മാണ പ്രവർത്തനങ്ങളുടെ കാര്യത്തിലും വിദഗ്ധസംഘം നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്.
രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ അടിയിലുള്ള മണ്ണിന് സംരക്ഷണഭിത്തിയുടെ ഭാരം താങ്ങാന്‍ കഴിയാതെ വന്നതാണ് അപകടത്തിനു കാരണമായത്.
റോഡിന്റെ ഇടതുവശത്തെ വെള്ളക്കെട്ടും അപകടത്തിലേക്കു നയിച്ചെന്നും ദേശീയപാത അഥോറിറ്റി അറിയിച്ചു.