തിരുവനന്തപുരം: കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട അപകടത്തിന്റെ ആഘാതവും സാന്പത്തിക നഷ്ടവും നഷ്ടപരിഹാരവും പരിസ്ഥിതി ദുരന്തവും അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതികളെ നിയോഗിച്ചു സർക്കാർ.
പരിസ്ഥിതി, സാമൂഹിക- സാന്പത്തിക ആഘാതം പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. നഷ്ടപരിഹാര പാക്കേജ് അടക്കമുള്ള വിഷയങ്ങൾ തയാറാക്കേണ്ടതും സമിതിയുടെ ചുമതലയാണ്.
നഷ്ടപരിഹാരം നേടിയെടുക്കാൻ ഷിപ്പിംഗ് കന്പനിയുമായി ചർച്ചകൾ നടത്തേണ്ടതും സമിതിയുടെ ചുമതലയാണ്. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കേണ്ടതുണ്ട്. കപ്പൽ പൂർണമായി കേരള തീരത്തു നിന്നു മാറ്റേണ്ടതുണ്ട്.
തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു, വ്യവസായ, കൃഷി പ്രിൻസിപ്പൽ സെക്രട്ടറിമാർ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളാകും.