കൊച്ചി: നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകിയ നടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം, എഐജി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ നടിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തിയാണു മൊഴി രേഖപ്പെടുത്തിയത്. രാവിലെ 10.30ന് ആരംഭിച്ച നടപടികള്‍ വൈകുന്നേരം വരെ നീണ്ടു.
നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരേയാണു ഇ-മെയിലായി പരാതി നല്‍കിയത്. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കും. ഏഴു പരാതികളിലും വ്യത്യസ്ത എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യും.
മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. എല്ലാ പരാതികളും പ്രത്യേക അന്വേഷണസംഘത്തിന്റെ പരിധിയിലാണ്. എല്ലാ വശവും പരിശോധിച്ചശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് ഡിഐജി അജിതാ ബീഗം പറഞ്ഞു.
വ്യത്യസ്ത സമയങ്ങളില്‍ തനിക്കുനേരേ ലൈംഗിക അതിക്രമമുണ്ടായെന്നാണു നടിയുടെ പരാതിയില്‍ പറയുന്നത്. 2008ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.നടന് മുകേഷ് ഫോണിലും നേരില്‍ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് നടി ആരോപിച്ചിരുന്നു.
മണിയന്‍പിള്ള രാജുവുമൊത്ത് ഒരുമിച്ചു സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നും നടി ആരോപിക്കുന്നു.