തിരുവനന്തപുരം: കോൺഗ്രസിലെ പുനഃസംഘടന ചർച്ചകൾ ആരംഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ആവശ്യമായ മാറ്റങ്ങൾ മാത്രം വരുത്തിയും മറ്റ് ഭാരവാഹികളെ നിലനിറുത്തിയുമാവും മുന്നോട്ടുപോവുക. മുഖ്യമന്ത്രി മാറിയാൽ മന്ത്രിമാരെല്ലാം മാറുന്ന സർക്കാരിന്റെ കീഴ്വഴക്കം പാർട്ടിയിൽ ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്റായ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ സണ്ണിജോസഫ് പറഞ്ഞു.
ജനകീയ അടിത്തറ വിപുലമാക്കും. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരാൻ ഇടപെടലുകളുണ്ടാകും. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുമ്പോഴാണ് നാലാം വാർഷികം ആഘോഷിക്കുന്നത്.
വിദ്യാഭ്യാസ മേഖല ആന കയറിയ കരിമ്പിൻ തോട്ടംപോലെയായി . ആശാവർക്കർമാരുടെ കണ്ണീരു കാണാൻ സർക്കാരിന് മനസ്സും സമയവുമില്ല. ആരോഗ്യമേഖലയിൽ അവകാശവാദങ്ങൾ മാത്രമായി . നാലുവർഷത്തെ ഭരണം ജനദ്രോഹകരമായിരുന്നു. ഇതിൽ നിന്നെല്ലാം കേരളം ആഗ്രഹിക്കുന്നതും അർഹിക്കുന്നതുമായ മോചനത്തിന് കോൺഗ്രസ് നേതൃത്വം നൽകും. മുഖ്യമന്ത്രി കരുത്തുറ്റ നേതാവെന്ന് ശശിതരൂർ പറഞ്ഞത് പിന്നീട് തിരുത്തിയിട്ടുണ്ട്. ലഭ്യമായ വസ്തുതകളിലെ ചില പിശകുകൾ കാരണമാണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം സ്വയം മനസ്സിലാക്കി തിരുത്തിയതാണ്. പുതിയ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതിപക്ഷത്തിന് 90 മാർക്ക്, സർക്കാരിന് പാസ് മാർക്കില്ല
നാലു വർഷം പൂർത്തിയാക്കുന്ന സർക്കാരിന് പാസ് മാർക്ക് പാേലും കൊടുക്കാൻ കഴിയില്ലെന്ന് സണ്ണിജോസഫ് . എന്നാൽ പ്രതിപക്ഷത്തിന് 100 ൽ 90 മാർക്ക് നൽകും. 99 മാർക്ക് നൽകാമെങ്കിലും താനായിട്ട് ഇടുന്നില്ല. പ്രതിപക്ഷത്തിന് 10 മാർക്ക് കുറഞ്ഞത് എവിടെയാണെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അത് അഞ്ചാം വർഷം ആകുമ്പോൾ 100 ആകുമെന്നായിരുന്നു മറുപടി. എ.കെ ആന്റണി പ്രതിപക്ഷനേതാവായിരുന്നപ്പോൾ മാർക്കിന്റെ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽണ് 101 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നതെന്നും സണ്ണി ചൂണ്ടിക്കാട്ടി.