തിരുവനന്തപുരം: സിനിമാ മേഖലയിൽ നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണസംഘത്തിനും വിവിധ പോലീസ് സ്റ്റേഷനുകളിലുമായി ലഭിച്ച 20ഓളം പരാതികളിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന തുടങ്ങി. ഇ മെയിൽ വഴി ഉൾപ്പെടെ ലഭിച്ച പരാതികളിൽ ഇരകളുടെ മൊഴിയെടുപ്പും തെളിവു ശേഖരണവും അടക്കമുള്ള നടപടികളിലേക്കാണു കടന്നിട്ടുള്ളത്.
സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് തിരുവനന്തപുരം പിഎംജിയിലെ മാസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ദിഖിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാന പോലീസ് മേധാവിക്ക് ഇ മെയിൽ ആയി ലഭിച്ച പരാതി മ്യൂസിയം പോലീസിനു കൈമാറി. പിന്നീടു പരാതിക്കാരിയുടെ പ്രാഥമിക മൊഴികൂടി എടുത്ത ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബലാത്സംഗം, തടഞ്ഞുവച്ചുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുറ്റകൃത്യം നടന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തിനു കൈമാറി.
അതേസമയം, മുൻകൂർ ജാമ്യത്തിന് സിദ്ദിഖ് ശ്രമം തുടങ്ങി. നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു അടക്കം ഏഴു പേർക്കെതിരേ നടിയുടെ പരാതിയിൽ വൈകാതെതന്നെ കൊച്ചിയിൽ കേസെടുക്കുമെന്നാണു സൂചന. 2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം കാട്ടിയതുമായി ബന്ധപ്പെട്ടു ഒരു നടനെതിരേയുള്ള പരാതിയുമുണ്ട്. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ നേരത്തേ കേസെടുത്തിരുന്നു.
പ്ലസ്ടു പരീക്ഷ കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ “സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണു പരാതി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടു. 21 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്നും നടിയുടെ പരാതിയിൽ പറയുന്നു. വഞ്ചിയൂരിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് മ്യൂസിയം വനിതാ എസ്ഐയുടെ നേതൃത്വത്തിൽ യുവനടിയുടെ മൊഴിയെടുത്തത്. 2018ൽ സമൂഹമാധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓണ്ലൈൻ മാധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും നടി തെളിവായി കൈമാറി.
സെക്രട്ടേറിയറ്റിലെ അതിക്രമമടക്കം വെളിപ്പെടുത്തിയ യുവനടിയിൽ നിന്ന് ഡിഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. വ്യത്യസ്ത സമയങ്ങളിലുണ്ടായ ലൈംഗിക അതിക്രമങ്ങളിൽ 7 പ്രത്യേകം കേസുകളെടുക്കാനാണ് തീരുമാനം. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് ഇടവേള ബാബു 2013ൽ ആവശ്യപ്പെട്ടെന്നണ് പരാതി. മുകേഷ് നേരിട്ടും ഫോണ് വഴിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.