കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കൂടുതൽ രൂക്ഷമാകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ പശ്ചിംബംഗ ഛത്രോ സമാജ് ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് മാർച്ചിനെ പോലീസ് സർവസന്നാഹങ്ങളും ഉപയോഗിച്ചു തടഞ്ഞതോടെ കോൽക്കത്ത നഗരം യുദ്ധക്കളമായി.
സെക്രട്ടേറിയറ്റിന് കിലോമീറ്ററുകൾ അകലെവച്ചുതന്നെ സമരക്കാരെ പോലീസ് തടഞ്ഞു. നഗരം മുഴുവൻ ബാരിക്കേഡുകൾ തീർത്ത പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ച് സമരക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു.
പോലീസിന്റെ ഭീഷണി വകവയ്ക്കാതെ ദേശീയപതാകയേന്തി ആയിരക്കണക്കിനു പേർ സമരവുമായി മുന്നേറുകയും ചെയ്തതോടെ കോൽക്കത്തയിലും സമീപജില്ലയായ ഹൗറയിലും നിരവധിയിടങ്ങളിലാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. എംജി റോഡ്, ഹാസ്റ്റിംഗ് റോഡ്, പ്രിൻസിപ് ഘട്ട്, സാന്ദ്രഗച്ചി, ഹൗറ മൈതാനം എന്നിവിടങ്ങളിലെല്ലാം ഏറ്റുമുട്ടലുകൾ നടന്നു.
സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചമർത്തരുതെന്ന് ഗവർണർ സി.വി. ആനന്ദബോസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. മാർച്ചിന് ബിജെപിയും പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ അക്രമം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 6000 ത്തോളം പോലീസുകാരെയാണു നഗരത്തിൽ വിന്യസിച്ചിരുന്നത്.
അതേസമയം, മാർച്ചിനു നേരേ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ഇന്ന് 12 മണിക്കൂർ പ്രതിഷേധപരിപാടി നടത്താൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
പോലീസ് ഓഫീസർക്കും നുണപരിശോധന
കോൽക്കത്ത: ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനുപ് ദത്തയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അനുമതി നേടി സിബിഐ സംഘം കോടതിയെ സമീപിച്ചു.
അറസ്റ്റിലായ സഞ്ജയ് റോയിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അനുപ് ദത്ത. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ദത്ത ശ്രമിച്ചോ എന്നറിയാനാണു നുണപരിശോധന.
സഞ്ജയ് റോയിക്കു വഴിവിട്ട പല സഹായങ്ങളും നേരത്തേ ദത്ത ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പോലീസ് ഓഫീസറോടു സംസാരിച്ചിരുന്നോ എന്നതുൾപ്പെടെയാണ് അന്വേഷിക്കുന്നത്.
അതിനിടെ, പ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണോ കുറ്റകൃത്യം നടത്തിയതെന്നു സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ, ഫോറൻസിക് ഫലങ്ങളെക്കുറിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് സിബിഐ അറിയിച്ചു.
പഴുതടച്ചുള്ള അന്വേഷണത്തിലൂടെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ലക്ഷ്യമാണ്.
സഞ്ജയ് റോയ് മാത്രമാണു കുറ്റകൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത് എന്നാണു സിബിഐ നിഗമനം. എയിംസിലെ വിദഗ്ധരുടെ വിശകലനത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂവെന്നും സിബിഐ വ്യക്തമാക്കി.
അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിലെ സാന്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ കണക്കിലെടുത്താണ് ഇഡിയുടെ രംഗപ്രവേശം.