ന്യൂഡൽഹി: സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ സിംഗപ്പുരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ ആക്രമണങ്ങളിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന അനിൽ ചൗഹാന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ, മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും സത്യം മറനീക്കി പുറത്തുവരികയാണെന്നും ഖാർഗെ പറഞ്ഞു .
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന ആവശ്യം പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഖാർഗെ ആവർത്തിച്ചു.
ശത്രുവിനെതിരേ പോരാടാൻ നമ്മുടെ വ്യോമസേനാ പൈലറ്റുമാർ സ്വന്തം ജീവൻ ഭീഷണിയിലാക്കുകയായിരുന്നുവെന്നും അവരുടെ ആത്മധൈര്യത്തിനു സല്യൂട്ട് നൽകുകയാണെന്നും ഖാർഗെ പറഞ്ഞു.
ഡോണൾഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഇടനിലക്കാരനായെന്ന് തുടർച്ചയായി അവകാശപ്പെടുന്പോൾ മോദി മൗനം പാലിക്കുന്നതിനെയും ഖാർഗെ കുറ്റപ്പെടുത്തി.
അമേരിക്കൻ വാണിജ്യ സെക്രട്ടറി അന്താരാഷ്ട്ര വാണിജ്യകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിലും ട്രംപിന്റെ തുടർച്ചയായ അവകാശവാദങ്ങളിലും മോദി പ്രതികരിക്കാതെ സൈന്യത്തിന്റെ വീര്യം വ്യക്തിഗത ക്രെഡിറ്റായി എടുക്കുകയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.