എടക്കര: ചരിത്രമൊരിക്കലും വഞ്ചകർക്കും വഞ്ചനയ്ക്കും മാപ്പുകൊടുക്കില്ലെന്നും ഇക്കാര്യം കൂടുതൽ തെളിമയോടെ ഇനിയുള്ള നാളുകളിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിനാണ് നിലന്പൂരിൽ തയാറായത്. എന്നാൽ യുഡിഎഫ് സാധാരണ നില വിട്ടുകളിക്കാൻ തയാറായി. അതാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് സൂചിപ്പിക്കുന്നത്. എല്ലാ മുസ്ലിം സംഘടനകളും അകറ്റി നിർത്തിയ ഒന്നാണ് ജമാഅത്തെ ഇസ്ലാമി.
പല സന്ദർഭങ്ങളിലും പരസ്യമാക്കപ്പെട്ട കാര്യമാണിത്. അടുത്ത കാലത്ത് കാഷ്മീരിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി അവിടെ എടുത്തത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ നിർബന്ധം ബിജെപിക്കായിരുന്നു. അവരെ സഹായിക്കാൻ കച്ചകെട്ടിയിറങ്ങിയത് ജമാഅത്തെ ഇസ്ലാമിയായിരുന്നു.
അവർ അവിടെ സ്ഥാനാർഥിയെ നിർത്തി. പക്ഷേ തരിഗാമിയെത്തന്നെ വീണ്ടും ജനങ്ങൾ തെരഞ്ഞെടുത്തു. ഇതാണ് ജമാ അത്തെ ഇസ്ലാമി. അവർക്ക് എങ്ങനെയാണ് ലീഗിൽ വലിയ സ്വീകാര്യത വന്നത്. കോണ്‍ഗ്രസ് നേതൃത്വം അവരെ സ്വീകരിച്ചത് ലീഗ് അറിഞ്ഞുകൊണ്ടാണെന്നും എത്രമാത്രം ഗതികേടിലാണ് യുഡിഎഫ് എത്തിനിൽക്കുന്നതെ ന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫ് മതനിരപേക്ഷതയുടെ പൂർണ പിന്തുണയാണ് ആഗ്രഹിക്കുന്നത്. സാമ്രാജ്യത്വത്തോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യത്ത് ഇടതുപക്ഷം സ്വീകരിക്കുന്നത്.
ലോക സാമ്രാജ്യത്വത്തിന് നേതൃത്വം കൊടുക്കുന്ന അമേരിക്കയുടെ വക്താക്കളാണ് രാജ്യം ഭരിക്കുന്ന ബിജെപിയും കോണ്‍ഗ്രസും. അമേരിക്കയുടെ താത്പര്യം അംഗീകരിക്കുന്നവരാണിവർ.
ഇസ്രയേലിലെ സയണിസ്റ്റുകളുടെ ഇരട്ട സഹോദരനാണ് ഇന്ത്യയിലെ ആർഎസ്എസ്. കോണ്‍ഗ്രസ് തുറന്ന വഴിയിലൂടെയാണ് ബിജെപി ഇപ്പോൾ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീർത്തും നെറികെട്ട ആക്രമണമാണ് ഇസ്രയേൽ ഇറാന് നേരെ അമേരിക്കയുടെ പിന്തുണയോടെ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്തീനൊപ്പമായിരുന്നു. ഈ നയങ്ങൾ മാറ്റിയത് സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.