തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനു പോയ രണ്ട് വള്ളങ്ങളിലെ ഒമ്പതു പേരെയാണ് കാണാതായത്.
സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടർന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേ സമയം കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.