ന്യൂഡൽഹി: ഈമാസം 15 മുതൽ 17 വരെ കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല.
കാനഡയിൽ അടുത്തിടെ അധികാരമേറ്റ മാർക്ക് കാർണി സർക്കാർ ഖലിസ്ഥാൻ വിഘടന വാദികളോട് ഏതുതരം സമീപനമാണ് സ്വീകരിക്കുന്നതെന്ന നിലപാട് വ്യക്തമാക്കാത്തതും കാനഡയിൽനിന്ന് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിക്കാത്തതുമാണ് കാരണം.
പ്രധാനമന്ത്രിയെ ക്ഷണിക്കുമോയെന്ന കാര്യത്തിൽ കനേഡിയൻ വക്താവ് ഇതുവരെയും വ്യക്തത വരുത്തിയിട്ടുമില്ല. അവസാനനിമിഷം ക്ഷണം ലഭിച്ചാൽ ഇന്ത്യ പരിഗണിക്കുമോയെന്നു കാത്തിരുന്നുകാണണം.
അഥവ പ്രധാനമന്ത്രി കാനഡ സന്ദർശിക്കാൻ പദ്ധതിയിട്ടാൽ ഖലിസ്ഥാൻ തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട സുരക്ഷാനടപടികളെക്കുറിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയ്ക്ക് പോകുന്നതുമായ ബന്ധപ്പെട്ട് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ താത്പര്യമുണ്ടെന്നാണ് കാനഡയുടെ വിദേശകാര്യമന്ത്രി കനേഡിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നേരത്തെ സൂചിപ്പിച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയതായും അവർ കൂട്ടിച്ചേർത്തിരുന്നു.
ഖലിസ്ഥാൻ വാദികളെ അനുകൂലിച്ച് ജസ്റ്റിൻ ട്രൂഡോ സർക്കാർ സ്വീകരിച്ച നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ വഷളാക്കിയിരുന്നു. നിലവിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുടെ പട്ടിക കാനഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, ഓസ്ട്രേലിയ, യുക്രെയ്ൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരെ ഉച്ചകോടിക്കു ക്ഷണിച്ചതായാണ് കനേഡിയൻ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.
ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, യുഎസ്, കാനഡ തുടങ്ങി ലോകത്തിലെ പ്രമുഖ വ്യാവസായിക സന്പദ് വ്യവസ്ഥകളുടെ അനൗപചാരിക ഗ്രൂപ്പാണ് ജി 7. യൂറോപ്യൻ യൂണിയൻ, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ, മറ്റു രാജ്യങ്ങളുടെ തലവന്മാർ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കാറുണ്ട്.