തിരുവനന്തപുരം: പനച്ചിമൂട് മാവുവിള സ്വദേശി പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പോലീസ്. പ്രതി വിനോദിന് പ്രിയംവദ പണം നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിലുള്ള പകയാണ് കൃത്യത്തിന് കാരണം.
ജൂൺ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിനോദ്, പ്രിയംവദയെ വീട്ടിൽ കയറി മർദിച്ചു. ബോധംവീണപ്പോൾ കഴുത്ത് ഞെരിച്ച് കട്ടിലിനടിയിൽ വച്ചു. രാത്രി വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടെന്നും പ്രതി പോലീസിനോടു പറഞ്ഞു.
പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്റെ ഭാര്യാമാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു.
ഈ വിവരമാണ് ഇവര്‍ വൈദികനെ അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടിക്കാണിച്ച് നാട്ടുകാരടക്കം പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.