ന്യൂഡൽഹി: നിയന്ത്രണരേഖ കടന്നുള്ള ആദ്യ സർജിക്കൽ സ്ട്രൈക്ക് മോദിസർക്കാരാണു നടത്തിയതെന്ന ശശി തരൂരിന്റെ പ്രസ്താവനയെ അദ്ദേഹത്തിന്റെതന്നെ പുസ്തകഭാഗം ഉപയോഗിച്ചു നേരിട്ട് കോണ്‍ഗ്രസ്.
2018ൽ പ്രസിദ്ധീകരിച്ച “ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന തരൂരിന്റെ പുസ്തകത്തിലെ വിവരങ്ങളാണ് അദ്ദേഹത്തിന്റെതന്നെ പ്രസ്താവനയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് ഉപയോഗിച്ചത്.
നിയന്ത്രണരേഖ കടന്നുള്ള സ്ട്രൈക്കുകൾ കോണ്‍ഗ്രസ് പലതവണ നടത്തിയിട്ടുണ്ടെന്ന് തരൂർ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേരയാണ് എക്സിലൂടെ പങ്കുവച്ചത്.
മോദിസർക്കാർ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും 2016ലെ സർജിക്കൽ സ്ട്രൈക്കുകളെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും തരൂർ പുസ്തകത്തിൽ നടത്തിയിട്ടുള്ള പരാമർശങ്ങളും പവൻ ഖേര ചൂണ്ടിക്കാട്ടി. ഇതോടെ, വസ്തുതകൾ അറിഞ്ഞിട്ടും തരൂർ ബിജെപിയെ പ്രകീർത്തിക്കുന്ന പ്രസ്താവനകൾ നൽകുകയാണെന്ന് കോണ്‍ഗ്രസ് തുറന്നുകാട്ടുകയാണ്.
കോണ്‍ഗ്രസ് ഇത്തരം സ്ട്രൈക്കുകൾ പലതവണ നടത്തിയിട്ടുണെന്നും അതൊന്നും പക്ഷേ രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ലെന്നും തരൂർ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് പലതവണ ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ, അതൊന്നും പരസ്യമാക്കിയിട്ടില്ലെന്നുമുള്ള കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത നിലപാട് നിലനിൽക്കുന്പോഴാണ് ആദ്യമായി അതിർത്തി കടന്നു പാക്കിസ്ഥാനെതിരേ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിൽ മോദിയെ തരൂർ അഭിനനന്ദിക്കുന്നത്.
അതിനിടെ വിദേശത്തു നടത്തിയ പ്രസ്താവനയിൽ തരൂർ എക്സിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്. വിമർശകർ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും തീവ്രവാദ ആക്രമണങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ തിരിച്ചടികളെക്കുറിച്ചാണു താൻ വ്യക്തമായി സംസാരിച്ചതെന്നും മുൻകാല യുദ്ധങ്ങളെപ്പറ്റിയല്ലെന്നും തരൂർ വ്യക്തമാക്കി.
സമീപവർഷങ്ങളിൽ നടന്ന ആക്രമണങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ പ്രസ്താവനയെന്നും ശശി തരൂർ ന്യൂയീകരിച്ചു.
എപ്പോഴത്തെയുമെന്നപോലെതന്നെ വിമർശകർക്കു തന്റെ നിലപാടുകളും വാക്കുകളും വളച്ചൊടിക്കാൻ സ്വാഗതമരുളുന്നുവെന്നും തരൂർ പറഞ്ഞു.