തൃശൂർ: രക്താർബുദചികിത്സയ്ക്കുള്ള നൂതനചികിത്സാരീതിയായ കാർ- ടി സെൽ തെറാപ്പി അമല കാൻസർ ആശുപത്രിയിൽ ആരംഭിച്ചു. ഇന്ത്യയിലെ ചുരുക്കം ആശുപത്രികളിൽ മാത്രമുള്ള ഈ ചികിത്സാരീതിയുള്ള കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയാണ് അമലയെന്ന് ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് ആശുപത്രികളെ അപേക്ഷിച്ചു രോഗികൾക്കു കുറഞ്ഞനിരക്കിൽ കാർ- ടി സെൽ തെറാപ്പി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സെൽ തെറാപ്പിയുടെ മറ്റൊരു വിഭാഗമായ ട്യൂമർ ഇൻഫിൽട്രേറ്റിംഗ് ലിംഫോസൈറ്റ് തെറാപ്പിയും അമലയിലുണ്ട്.
ഈ രണ്ടു ചികിത്സാമാർഗങ്ങളും നിലവിലുള്ള ഇന്ത്യയിലെ ആദ്യകേന്ദ്രമാണ് അമല. പത്രസമ്മേളനത്തിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, സെൽ തെറാപ്പി ഇൻചാർജ് ഡോ. സുനു സിറിയക്, മെഡിക്കൽ ഒാങ്കോളജിസ്റ്റ് ഡോ. പി. ഉണ്ണികൃഷ്ണൻ, കോ- ഓർഡിനേറ്റർ രാകേഷ് ജി. നായർ എന്നിവർ പങ്കെടുത്തു.