കൊച്ചി: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആര്‍എസ്എസ് ആക്രമണത്തിനിരയായ ഫാ. ലീനസ് പുത്തന്‍വീട്ടില്‍, ഫാ. സില്വിന് കളത്തില്‍ എന്നിവരെ മഞ്ഞുമ്മലിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയില്‍ ഉണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികര്‍ വെളിപ്പെടുത്തിയത്. സാധനങ്ങള്‍ കൊള്ളയടിച്ച സംഘം 90 വയസുള്ള വൈദികനെപോലും ക്രൂരമായി ആക്രമിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലും ഒഡീഷയിലും അഹമ്മദാബാദിലും ഛത്തീസ്ഗഡിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. എല്ലാ ദിവസവും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ജബല്‍പുര്‍ ബിഷപ് പറഞ്ഞത്. പരാതി നല്കിയാലും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കേരളത്തില്‍ ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ വീടുകളില്‍ കേക്കുമായി എത്തുന്നത്. അത്തരക്കാരെ ജനം തിരിച്ചറിയണം. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.
ഹൈബി ഈഡന് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎല്‍എ, നേതാക്കളായ ജമാല്‍ മണക്കാടന്, ജോസഫ് ആന്റണി, ലിസി ജോര്‍ജ്, മധു പുറക്കാട്, പി.എം. നജീബ്, അയ്യൂബ് എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.