ന്യൂഡൽഹി: വ്യോമഭീഷണിയെ പ്രതിരോധിക്കാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനെസ്കോയുടെ ലോക പൈതൃക പദവിയിലുൾപ്പെട്ടിരിക്കുന്ന താജ്മഹലിൽ ആന്റിഡ്രോണ്‍ സംവിധാനം സ്ഥാപിച്ചു.
സംവിധാനത്തിന് എട്ട് കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും എന്നാൽ താജ്മഹലിന്റെ സുരക്ഷാ സംവേദനക്ഷമത കണക്കിലെടുത്ത് പ്രധാന ഗോപുരത്തിന്റെ 500 മീറ്റർ വരുന്ന ഏതൊരു വ്യോമഭീഷണിയെയും നിർവീര്യമാക്കാനുള്ള പരിധിയിലേക്ക് ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം രാജ്യത്തെ പ്രധാന സ്മാരകങ്ങളെ വ്യോമാക്രമണ ഭീഷണിയിൽനിന്ന് സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്.
നിലവിൽ താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ അടക്കമുള്ള ആളില്ലാ വിമാനങ്ങൾ പറപ്പിക്കുന്നതിന് നിരോധനമുണ്ട്. റേഡിയോ ഫ്രീക്വൻസിയും ജിപിഎസ് സിഗ്നൽ സംവിധാനവും ഉപയോഗിച്ചാണ് ആന്റി ഡ്രോണ്‍ സംവിധാനം ഡ്രോണുകളെ നിർവീര്യമാക്കുന്നത്.