ന്യൂഡൽഹി: പൂനയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ) കമ്പനിയില്‍ ജോലിയിലിരിക്കെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കമ്മീഷൻ നിർദേശം നൽകി. സ്വീകരിച്ച നടപടിയെക്കുറിച്ചു റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന വാർത്തകളിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടങ്ങളിൽ യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ജീവനക്കാർക്കു മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
അമിത ജോലിഭാരവും സമ്മർദവും മകളുടെ ജീവൻ കവർന്നുവെന്നു ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചയായിരുന്നു. അവധിദിനങ്ങളില്ലാത്തതും കൂടുതൽ ജോലിസമയവും സമ്മർദവും കമ്പനിക്കെതിരേ ഉയർന്ന പ്രധാന ആരോപണങ്ങളാണ്.