ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ വർഷങ്ങൾ നയിച്ച ഷെയ്ഖ് ഹസൻ നസറുള്ള എന്ന ഷിയാ പുരോഹിതൻ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു.
ഇസ്രയേൽ ജീവനെടുക്കുമെന്ന ഭീതിയിൽ അദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഇസ്രേലി സേന വെള്ളിയാഴ്ച രാത്രി ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ നസറുള്ള കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചുകഴിഞ്ഞു.
ഇറാന്റെ പിന്തുണയോടെ ഇരുട്ടത്തിരുന്നു നയിച്ച നസറുള്ളയാണ് ഹിസ്ബുള്ളയെ ഇന്നു കാണുന്ന രാഷ്ട്രീയ, സൈനിക ശക്തിയായി വളർത്തിയെടുത്തത്. നസറുള്ളയുടെ അനുഗ്രഹാശിസുകളോടെയാണ് ഹിസ്ബുള്ളകൾ ഗാസയിലെ തീവ്രവാദ സംഘടനയായ ഹമാസിനും ഇറാക്കിലെയും സിറിയയിലെ ഇസ്രേലി വിരുദ്ധ ഗ്രൂപ്പുകൾക്കും ആയുധവും പരിശീലനവും നല്കിയിരുന്നത്.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ ബുർജ് ഹമൗദ് പ്രാന്തത്തിലാണ് നസറുള്ള ജനിച്ചുവളർന്നത്. പിതാവ് അബ്ദുൾ കരീം പച്ചക്കറി വില്പനക്കാരനായിരുന്നു. ഒന്പതു സഹോദരങ്ങളിൽ മൂത്തതായിരുന്നു നസറുള്ള. 1975ൽ ലബനൻ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായപ്പോൾ നസറുള്ള ‘അമാൽ’ എന്ന ഷിയാ സായുധസംഘടനയിൽ ചേർന്നു.
കുറച്ചുനാൾ ഇറാക്കിലെ നജാഫിലുള്ള ഷിയാ സെമിനാരിയിൽ പഠിച്ചു. പലസ്തീൻ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രേലി സേന 1982ൽ ലബനനിൽ അധിനിവേശം തുടങ്ങിയപ്പോൾ നസറുള്ള ഉൾപ്പെടുന്ന ഒരു വിഭാഗം ‘അമാൽ’ പിളർത്തി ‘ഇസ്ലാമിക് അമാൽ’ എന്ന പുതിയ സംഘടന രൂപീകരിച്ചു.
ലബനനിലെ ബെക്കാ താഴ്വര കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഈ സംഘടനയ്ക്ക് ഇറാനിലെ വിപ്ലവഗാർഡുകളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഇസ്ലാമിക് അമാൽ ആണ് പിന്നീട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഷിയാ സായുധ സംഘടനയായ ഹിസ്ബുള്ളയായി മാറുന്നത്.
മുസ്ലിം ഭൂമി കയ്യേറുന്ന അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ഇസ്ലാമിന്റെ മുഖ്യശത്രുക്കളായി പ്രഖ്യപിച്ചുകൊണ്ടാണ് 1985 ൽ ഹിസ്ബുള്ള ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. സംഘടന വളർന്നപ്പോൾ നസറുള്ളയും പടിപടിയായി മേൽപോട്ടുയർന്നു.
പോരാളിയായി തുടങ്ങിയ അദ്ദേഹം ബാൽബെക്കിലെ ഡയറക്ടറായി നിയമിതനായി. തുടർന്ന് ബെക്കാ താഴ്വരയുടെയും പിന്നീട് ബെയ്റൂട്ടിന്റെയും മേധാവിയായി. ഹിസ്ബുള്ള തലവനായിരുന്ന അബ്ബാസ് അൽ മൂസാവിയെ ഇസ്രേലി സേന 1992ൽ ഹെലികോപ്റ്റർ ആക്രമണത്തിൽ വധിച്ചപ്പോൾ നസറുള്ള 32-ാം വയസിൽ സംഘടനയുടെ പരമോന്ന നേതൃപദവിയായ സെക്രട്ടറി ജനറലായി ഉയർന്നു.
മൂസാവിയുടെ മരണത്തിനു പകരം ചോദിക്കലായിരുന്നു നസറുള്ളയുടെ ആദ്യ നടപടി. അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ഹിസ്ബുള്ളകൾ തുർക്കിയിലെ ഇസ്രേലി എംബസി ലക്ഷ്യമിട്ടു നടത്തിയ കാർബോംബ് ആക്രമണത്തിൽ ഒരു സുരക്ഷാഭടനും അർജന്റീനയിലെ ഇസ്രേലി എംബസിയിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ 29 പേരും കൊല്ലപ്പെട്ടു. 1982 മുതൽ തെക്കൻ ലബനനിൽ അധിനിവേശം നടത്തുന്ന ഇസ്രേലി സേനയുമായി പരിമിതതോതിലുള്ള യുദ്ധത്തിനും ഹിസ്ബുള്ളകൾ മുതിർന്നു.
2000ൽ ഇസ്രേലി സേന അധിനിവേശം അവസാനിപ്പിച്ചു മടങ്ങിയതിന്റെ ക്രെഡിറ്റ് ഹിസ്ബുള്ളകൾക്കു ലഭിച്ചു. ഇസ്രയേലിനു നേർക്ക് അറബികൾ നേടുന്ന ആദ്യ വിജയമാണിതെന്ന് നസറുള്ള പ്രഖ്യാപിച്ചു. ഇസ്രേലി സേനയുമായുള്ള പോരാട്ടത്തിൽ നസറുള്ളയുടെ മൂത്ത മകൻ ഹാദിയും കൊല്ലപ്പെട്ടിരുന്നു.
2006ൽ ഹിസ്ബുള്ളകൾ അതിർത്തി കടന്ന് എട്ട് ഇസ്രേലി ഭടന്മാരെ വധിക്കുകയും രണ്ടു പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെ വീണ്ടും സംഘർഷമുണ്ടായി. ഇസ്രേലി യുദ്ധവിമാനങ്ങൾ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചു.
34 ദിവസം നീണ്ട യുദ്ധത്തിൽ ലബനനിൽ 1,125 പേരും ഇസ്രേലി ഭാഗത്ത് 119 പട്ടാളക്കാരും 45 സിവിലിയന്മാരും കൊല്ലപ്പെട്ടു. നസറുള്ളയുടെ വസതിയും ഓഫീസും ബോംബിംഗിന് ഇരയായെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയ നസറുള്ള ആഴ്ചതോറും ടിവിയിലൂടെ ലബനീസ് ജനതയെ അഭിസംബോധന ചെയ്തിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഹിസ്ബുള്ളയെ രാഷ്ട്രീയ ശക്തിയായി വളർത്തുന്നതിനാണ് നസറുള്ള ശ്രദ്ധചെലുത്തിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ പ്രസിഡന്റ് അസാദിനെ സഹായിക്കാനായി ഇറാനൊപ്പം ഹിസ്ബുള്ളയും രംഗത്തിറങ്ങി.
ഹമാസ് ഭീകരർ 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയതിന്റെ പിറ്റേന്നുമുതൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം തുടങ്ങി. ഒരു വർഷത്തോട് അടുക്കുന്ന ഗാസ യുദ്ധത്തിൽ ഹമാസിന്റെ പത്തി താഴ്ന്നുവെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇസ്രേലി സേന ലബനനിലേക്കു ശ്രദ്ധതിരിച്ചത്.
പേജർ, വാക്കിടോക്കി ആക്രമണങ്ങളും തുടർന്നുള്ള വ്യോമാക്രമണങ്ങളും ഹിസ്ബുള്ളകളെ അന്പരിപ്പിക്കുന്നതും ദുർബലപ്പെടുത്തുന്നതുമായി. ഒടുക്കം ഹിസ്ബുള്ളയുടെ പരമോന്നത നേതാവിനെത്തന്നെ ഇസ്രയേൽ വധിച്ചു. മൂന്നു പതിറ്റാണ്ടായി ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു നസറുള്ള.
ഹിസ്ബുള്ളയുടെ ശക്തി
ലബനന്റെ സാമൂഹ്യവ്യവസ്ഥയിൽ ഇഴുകിച്ചേർന്നിട്ടുള്ള രാഷ്ട്രീയ, സായുധ സംഘടനയാണ് ഹിസ്ബുള്ള. ലബനനിലെ സൈന്യത്തെക്കാളും ശക്തമാണ് ഹിസ്ബുള്ള. വേണ്ടിവന്നാൽ ലബനനുവേണ്ടി യുദ്ധം പ്രഖ്യാപിക്കാനുള്ള കഴിവും ഹിസ്ബുള്ളയ്ക്കുണ്ട്.
1992 മുതൽ ഹിസ്ബുള്ള തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നു. 2022ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായി.
പക്ഷേ, സർക്കാർ രൂപീകരണം അസാധ്യമായ ഘട്ടത്തിൽ ഇപ്പോൾ ഭരണം നടത്തുന്ന കാവൽ ഭരണകൂടത്തിൽ ഹിസ്ബുള്ളയ്ക്കു മന്ത്രിമാരുമുണ്ട്. ഹിസ്ബുള്ളയുടെ സ്കൂളുകളും ആശുപത്രികളും സാംസ്കാരിക കേന്ദ്രങ്ങളും ലബനനിലുടനീളം പ്രവർത്തിക്കുന്നു.
ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനായി ഇസ്രേലി സേന മുന്പും ശ്രമിച്ചിട്ടുണ്ട്. എന്നാൽ നസറുള്ളയുടെ നേതൃത്വത്തിൽ സംഘടനയുടെ ശക്തി വർധിക്കുക്കുകയാണുണ്ടായത്. പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലും അറബ് രാജ്യങ്ങളും ഹിസ്ബുള്ളയെ ഭീകരസംഘനടയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയുധശേഷി
ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സായുധ സംഘടനയാണ് ഹിസ്ബുള്ള. ഇസ്രയേലിനെ നേരിടാൻ ഇറാനാണ് ധനവും ആയുധവും നല്കി ഹിസ്ബുള്ളയെ വളർത്തിയത്. ഒരു ലക്ഷം ഭടന്മാരുണ്ടെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്.
ഇരുപതിനായിരത്തിനും അന്പതിനായിരത്തിനും ഇടയിൽ ആളുകളുണ്ടാകാമെന്ന് നിരീക്ഷകർ പറയുന്നു. സിറിയയിൽ യുദ്ധം ചെയ്തുള്ള പരിചയം ഹിസ്ബുള്ളകൾക്കുണ്ട്.
1.2 മുതൽ രണ്ടു ലക്ഷം വരെ മിസൈലുകൾ ഹിസ്ബുള്ളയുടെ പക്കലുള്ളതായി കണക്കാക്കുന്നു. വിമാനവേധ, കപ്പൽവേധ മിസൈലുകളും ഇസ്രയേലിലെവിയും എത്താൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.