ചിറ്റൂർ: ഓണം മദ്യവില്പന കൊഴുപ്പിക്കാനായി തമിഴ്നാട് അതിർത്തിയിലെ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ച 2000 ലിറ്റർ സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. എരുത്തേമ്പതി എല്ലപ്പട്ടാൻകോവിലിനു സമീപത്തെ തോപ്പിലാണു സംഭവം. സ്ഥലത്തുനിന്നും തോട്ടംതൊഴിലാളി കള്ളിയമ്പാറ സ്വദേശി എ. ശെന്തിൽകുമാറിന അറസ്റ്റുചെയ്തു.
പോലീസിനുലഭിച്ച രഹസ്യവിവരത്തെ തുടർന്നു ഇന്നലെ വൈകുന്നേരം നാലിനായിരുന്നു തോട്ടത്തിൽ റെയ്ഡ് നടത്തി സ്പിരിറ്റ് പിടിച്ചെടുത്തത്. 35 ലിറ്ററിന്റെ 80 കന്നാസുകളിലായി തോപ്പിൽ കുഴിയെടുത്താണു സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. സ്ഥലം തിരിച്ചറിയാതിരിക്കാൻ കുഴിക്കുമുകളിൽ തെങ്ങിൻഓലകളും നിരത്തിവച്ചിരുന്നു.
കള്ളിൽ സ്പിരിറ്റും അനുബന്ധ വസ്തുക്കളും ചേർക്കാനായിരുന്നു പദ്ധതിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഴിക്കു സമീപത്തുനിന്നും രണ്ടുചാക്ക് പ്രത്യേക പൊടിയും കണ്ടെത്തിയിട്ടുണ്ട്. ചിറ്റൂർ മേഖലയിൽ അടുത്തിടെ പിടികൂടിയതിൽ ഏറ്റവും വലിയ സ്പിരിറ്റുവേട്ടയാണിത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നു കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ എം.ആർ. അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയാണ് റെയ്ഡ് നടത്തിയത്.