‘ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നു’; ഒരു ദയയും കാണിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്

ടെൽ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്.
‘ദൈവത്തിന്റെ നാമത്തിൽ, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നൽകുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രയേലിനെതിരായ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണാക്രമണവും നടത്തി.
ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനിലും വൻസ്ഫോടനങ്ങളുണ്ടായി. ഇറാൻ സേനയുടെ യുദ്ധ കമാൻഡറായി നാലുദിവസം മുൻപ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനിയുടെ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ ഇസ്രയേൽ വധിച്ചിരുന്നു.