ജറൂസലെം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനുള്ള പദ്ധതി തള്ളാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കും അതെന്നും എബിസി ന്യൂസ് അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
നേതാവിനെ വധിക്കുന്നതു സംഘർഷം വർധിപ്പിക്കുമെന്നതിനാൽ ഡോണൾഡ് ട്രംപ് നീക്കം വീറ്റോ ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് “”അത് സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണു ചെയ്യുക’’ എന്ന് നെതന്യാഹു ഉത്തരം നൽകി.
“”മിഡിൽ ഈസ്റ്റിലെ എല്ലാവരെയും ഭീകരതയുടെ മുൾമുനയിൽ നിർത്തുന്ന ഈ ഭരണകൂടവുമായി ഞങ്ങൾ അരനൂറ്റാണ്ട് നീണ്ടുനിന്ന സംഘർഷത്തിലേർപ്പെട്ടു കഴിഞ്ഞു. എല്ലാക്കാലവും യുദ്ധം എന്നതാണ് അവരുടെ ആശയം. ഇപ്പോൾ ഞങ്ങളെ ആണവയുദ്ധത്തിന്റെ വക്കിലേക്കും കൊണ്ടെത്തിക്കുകയാണ്’’, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരേയുള്ള കൊലവിളി വൈകാതെ യുഎസിന്റെ നേർക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.