ഇസ്രയേൽ പെട്ടെന്ന് കണ്ടെത്തില്ലെന്ന് കരുതിയ രഹസ്യ ആണവ കേന്ദ്രത്തിൽ കിറുകൃത്യമായ ആക്രമണം, ഞെട്ടലിൽ ഇറാൻ

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ കൂടുതൽ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടന്ന വാർത്തകളാണ് ഇറാനിൽ നിന്നുമെത്തുന്നത്. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാൻസിലെ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസി വ്യക്തമാക്കി. അന്താരാഷ്‌ട്ര ആണവോർജ സമിതിയാണ് ഈ വിവരം പുറത്തുവിട്ടത്. ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന നതാൻസ് ന്യൂക്ളിയാർ‌ കോംപ്ളക്‌സിലേക്കാണ് ഇസ്രയേൽ കൃത്യമായ ആക്രമണം നടത്തിയത്. ഭൂമിക്കടിയിലായതിനാൽ ഈ ആണവ കേന്ദ്രം ആരും കണ്ടെത്തില്ലെന്നാണ് ഇതുവരെ കരുതിപോന്നിരുന്നത്.
ആണവ കേന്ദ്രത്തിലെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ‘ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഹൈറെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പരിശോധനയിൽ നതാൻസിലെ ഭൂഗർഭ സമ്പുഷ്‌ടീകരണ ഹാളുകളിൽ നേരിട്ട് പ്രത്യാഘാതങ്ങളേറ്റിട്ടുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു.’ അന്താരാഷ്‌ട്ര ആണവോർജ സമിതിയുടെ എക്‌സിലെ പോസ്‌റ്റിൽ കുറിച്ചിരിക്കുന്നു. എന്നാൽ ഇറാനിലെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്‌ഫഹാനിലും ഫൊർഡോയിലും മാറ്റങ്ങളൊന്നുമില്ല.
വെള്ളിയാഴ്‌ച മുതൽ ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തുന്നത്. ഈ ആക്രമണങ്ങളെ ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസിയായ അന്താരാഷ്‌ട്ര ആണവോർജ സമിതി നിരീക്ഷിച്ചുപോരുകയാണ്.
തിങ്കളാഴ്‌ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ ടെഹ്‌റാനിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദമുന്നയിച്ചിരുന്നു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) കീഴിലുള്ള ഖതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ കമാൻഡറായ ഘോലം അലി റാഷിദ് ഇസ്രായേലി ആക്രമണങ്ങളിൽ കഴിഞ്ഞാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിക്കുകയായിരുന്നു.