ന്യൂഡൽഹി: എംബസി മുഖേന ഇന്ത്യൻ വിദ്യാർഥികളെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്നും ചില ഇന്ത്യൻ പൗരന്മാർക്ക് അർമേനിയൻ അതിർത്തിയിലൂടെ ഇറാൻ വിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ മറ്റു താമസക്കാരോടും നഗരം വിടാൻ വിദേശകാര്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സ്വന്തം വിഭവങ്ങൾ ഉപയോഗിച്ചു നഗരം വിടാൻ കഴിയുന്നവർ എത്രയും വേഗം ടെഹ്റാൻ വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.
ഇസ്രയേലും ഇറാനും കനത്ത ആക്രമണം തുടരുന്പോൾ ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.
ഇറേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ കരാതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം വിദേശകാര്യമന്ത്രാലയത്തിൽ പ്രവർത്തനം തുടങ്ങി.