ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകളെത്തിയത്. അസർബൈജാനിലെ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഷെഹ്‌ബാസ് ഷെരീഫിന്റെ പരാമർശം.
‘മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിൽ, ഇന്ത്യൻ ആക്രമണങ്ങൾക്ക് നിശ്ചിത അളവിൽ മറുപടി നൽകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. ഇന്ത്യയെ പാഠം പഠിപ്പിക്കാൻ ഫജിർ പ്രാർത്ഥനയ്ക്കുശേഷം പുലർച്ചെ 4.30ന് ആക്രമണം നടത്താൻ തയ്യാറായി ഇരിക്കുകയായിരുന്നു സൈന്യം. എന്നാൽ അതിനുമുൻപ് ബ്രഹ്‌മോസ് ഉപയോഗിച്ച് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ തകർത്തു’- പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആക്രമണം നടത്തിയതായി നേരത്തെയും ഷെഹ്‌ബാസ് ഷെരീഫ് പരസ്യമായി സമ്മതിച്ചിരുന്നു. മേയ് പത്തിന് പുലർച്ചെ നൂർ ഖാൻ വ്യോമത്താവളം ഉൾപ്പെടെ പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഇസ്‌ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീർ പുലർച്ചെ 2:30 ന് വിളിച്ച് അറിയിച്ചതായും ഷെരീഫ് പറഞ്ഞിരുന്നു.