സിജോ പൈനാടത്ത്
കൊച്ചി: “ഇരുമ്പുകമ്പിയും മരക്കമ്പും ഉപയോഗിച്ചു ശരീരം മുഴുവൻ അവർ മർദിച്ചു! കൈചുരുട്ടി മുഖത്ത് പലവട്ടം ഇടിച്ചു, വരാന്തകളിലൂടെ വലിച്ചിഴച്ചു. വേദനകൊണ്ടു നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി. മുറിക്കുള്ളിൽ കൈകാലുകൾ ചേർത്തു കെട്ടിയിട്ടു!”മലയാളി വൈദികൻ ഫാ. ലീനസ് പുത്തൻവീട്ടിലിന്റേതാണു വാക്കുകൾ.
കഴിഞ്ഞ 23നു പുലർച്ചെ മൂന്നിന് ഒഡീഷയിലെ സമ്പൽപുർ ചർവാട്ടി ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന ഹിന്ദു വർഗീയവാദികളാണ് അവിടെയുണ്ടായിരുന്ന ഫാ. ലീനസിനെയും സുപ്പീരിയർ ഫാ. സിൽവിൻ കളത്തിലിനെയും ക്രൂരമായി മർദിച്ചത്.
പന്ത്രണ്ടു പേരടങ്ങുന്ന സംഘം അതിക്രമത്തിനുശേഷം കൊലവിളി നടത്തിയാണു മടങ്ങിയത്. “മിഷൻ പ്രവർത്തനമെന്നു പറഞ്ഞ് ഈ നാട്ടിൽ ഇനി കാണരുത്, സ്ഥലം വിട്ടേക്കണം, ഇല്ലെങ്കിൽ ഇനിയും വരും… കൊന്നു കളയും” എന്നെല്ലാമായിരുന്നു ഭീഷണിയെന്നു ഫാ. ലീനസ് പറഞ്ഞു.
എറണാകുളം മഞ്ഞുമ്മൽ കർമലീത്ത സഭയുടെ ഒഡീഷ മിഷനിൽ സേവനം ചെയ്യുന്ന ഇരുവരും ചികിത്സയ്ക്കായി നാട്ടിലെത്തിയിട്ടുണ്ട്. ശരീരത്തിലാകെ പരിക്കുമായി മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ കിടക്കുമ്പോഴും ഈ വൈദികരുടെ മുഖങ്ങളിൽ തെല്ലും പരിഭവമില്ല, ഭയമില്ല.
90-ാം വയസിലും മിഷണറിയായി ജീവിക്കാനുള്ള തീക്ഷ്ണമായ ആഭിമുഖ്യത്തോടെ ഫാ. ലീനസ് പറഞ്ഞു. “ഞാൻ അടുത്തയാഴ്ചതന്നെ ഒഡീഷയിലേക്കു പോകും. എന്റെ മിഷൻ അവിടെയാണ്. വർഗീയവാദികൾ ഇല്ലാതാക്കുംവരെ എനിക്കു മിഷണറിയായി ജീവിക്കണം.”
ഒരു പതിറ്റാണ്ടിലധികമായി ഒഡീഷയിൽ മിഷൻ രംഗത്തുള്ള ഫാ. ലീനസ്, തന്റെ പൗരോഹിത്യ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി പ്രതിവർഷം 25 ഗോത്രവർഗ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. സമ്പൽപുർ മേജർ സെമിനാരിയിലെ സ്പിരിച്വൽ ഡയറക്ടറായാണ് ഇദ്ദേഹം ഇനി പ്രവർത്തിക്കുക.
കൊച്ചി കുമ്പളങ്ങി സ്വദേശിയാണ് ഫാ. ലീനസ്. ഫാ. സിൽവിൻ ഗോതുരുത്ത് ഇടവകാംഗമാണ്. തങ്ങളെ കെട്ടിയിട്ട അക്രമികൾ മടങ്ങി, ഒരു മണിക്കൂറിനു ശേഷം സമീപത്തു താമസിച്ചിരുന്ന പൂജാരിയാണ് വന്നു രക്ഷപ്പെടുത്തിയതെന്നു വൈദികർ പറഞ്ഞു.
“അക്രമികൾക്കെതിരെ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാളുകളായി ഒഡീഷയിലെ പലയിടത്തും സമാനമായ അതിക്രമങ്ങൾ നടന്നു. പലർക്കും നാടു വിടേണ്ടിവന്നു. ഭയപ്പെടുത്തി മിഷണറിമാരെ ദൗത്യനിർവഹണത്തിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് വർഗീയവാദികൾ നടത്തുന്നത്”- ഫാ. ലീനസ് പറഞ്ഞു.