വിളക്കന്നൂർ ഇനി ദിവ്യകാരുണ്യ ആരാധനയുടെ തീർഥാടനകേന്ദ്രം

വിളക്കന്നൂർ (കണ്ണൂർ): വിളക്കന്നൂരിൽ ഇനി തെളിയുന്നത് ദിവ്യകാരുണ്യ അടയാളത്തിന്‍റെ വിശ്വാസജ്വാല.

12 വർഷത്തെ കാത്തിരിപ്പിനുശേഷം ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി ഇന്നലെ നിർവഹിച്ചു. വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.

തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി തിരുവോസ്തി പ്രതിഷ്ഠ നിർവഹിച്ചു.

റോമിലെ വിശ്വാസ തിരുസംഘത്തിന്‍റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വായിച്ചു. തുടർന്നുനടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകി. ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നല്കി.

തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോൾ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്‍റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ.തോമസ് കീഴാരത്തിൽ, മുൻ വികാരിമാർ എന്നിവരും പ്രഖ്യാപന വേദിയിൽ സന്നിഹിതരായിരുന്നു.

എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ‌

ആലക്കോട്, ചെന്പേരി, ചെന്പന്തൊട്ടി, വായാട്ടുപറന്പ് ഫൊറോനകളിൽനിന്നുള്ള വൈദികരും സിസ്റ്റേഴ്സും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചടങ്ങിനെത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദിയും പറഞ്ഞു.

ആഘോഷമായ സമൂഹബലിക്കു മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദർശിക്കാൻ വിശ്വാസികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനു മുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്തിക്ക് ഒടുവള്ളിത്തട്ടില്‍ സ്വീകരണം നല്‍കി. അവിടെനിന്ന് അന്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകന്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്തി ആനയിച്ചത്.